മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി
പത്തനാപുരം: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കൂടിയായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭരണസമിതി അംഗങ്ങളുടെ കലാപം. ഗണേഷ് കുമാറിന്റെ 'ഏകാധിപത്യ' നടപടികളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 10 പേർ രാജിവെച്ചതിനെത്തുടർന്ന് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു. പത്മ കഫേ നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങളും മർദന പരാതികളുമാണ് തർക്കം രൂക്ഷമാക്കിയത്.
സംഭവം ഇങ്ങനെ;
ഗണേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ അതൃപ്തിയറിയിച്ച് ഭൂരിഭാഗം ഭരണസമിതി അംഗങ്ങളും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് അംഗങ്ങൾ ഔദ്യോഗികമായി രാജിവെച്ചത്.
ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
എൻഎസ്എസ് താലൂക്ക് യൂണിയന്റെ കീഴിലുള്ള പത്മ കഫേ നിർമ്മാണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി അംഗങ്ങൾ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്ത ഭരണസമിതി അംഗത്തെ ഗണേഷ് കുമാറിന്റെ പാർട്ടിക്കാർ (കേരള കോൺഗ്രസ് ബി) മർദിച്ചതായും പരാതിയുണ്ട്.
ഗണേഷ് കുമാറിന്റെ പ്രതികരണം
യൂണിയനിൽ പ്രശ്നങ്ങളില്ലെന്ന നിലപാടിലാണ് ഗണേഷ് കുമാർ. തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള 64 വർഷം കൊണ്ട് കെട്ടിപ്പടുത്തതാണ് ഈ താലൂക്ക് യൂണിയനെന്നും അച്ഛന്റെ സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയതാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."