ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇ ഉൾപ്പെടെയുള്ള പ്രാധന നേതാക്കളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്. ഇസ് ലാമിക് റെവ്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറുന്നവർക്ക് 10 മില്യൺ ഡോളർ ആണ് (92,47,48,000 രൂപ) യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പാരിതോഷികം പ്രഖ്യാപിച്ചത്. മുജ്തബ അലി ഖാംനഇ ഉൾപ്പെടെയുള്ള ആറ് നേതാക്കളുടെ പേരും ചിത്രങ്ങളും സഹിതമാണ് യുഎസിന്റെ ഇനാം പ്രഖ്യാപനം. അതേസമയം, ഈ ഇനാം നേടുന്നതിന് എന്തെല്ലാം വിവരങ്ങളാണ് നേതാക്കളെക്കുറിച്ച് നൽകേണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നില്ല. യു.എസിനെ ലക്ഷ്യംവച്ചുള്ള 'തീവ്രവാദ പ്രവർത്തനത്തിൽ' പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന വിവരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 'റിവാർഡ് ഫോർ ജസ്റ്റിസ്' പ്രോഗ്രാമിലൂടെയാണ് ഈ പാരിതോഷികം വിതരണം ചെയ്യുക.
മുജ്തബയെ കൂടാതെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവും മുജ്തബ അലി ഖാംനഇയുടെ പിതാവുമായ ആയത്തുല്ല അലി ഖാംനഇയുടെ ഡെപ്പ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും പ്രമുഖ ഇറാനിയൻ പണ്ഡിതനും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിൽ വിദേശകാര്യ ഡെപ്യൂട്ടിയുമായിരുന്ന അലി അസ്ഗർ ഹിജാസി, ഇറാനിയൻ സൈനിക കമാൻഡറും മുജ്തബ അലി ഖാംനഇയുടെ മുഖ്യ ഉപദേശകനുമായ യഹിയ റഹിം സഫാവി, ഇറാനിലെ സുരക്ഷാ ശ്രേണിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ അലി ലാരിജാനി, 2021 ഓഗസ്റ്റ് മുതൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രിയായ ഇസ്മായിൽ ഖത്തീബ്, ഇറാൻ ആഭ്യന്തര മന്ത്രിയും സൈനിക കമാൻഡറുമായ എസ്കന്ദർ മൊമേനി എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതുകൂടാതെ, പ്രതിരോധ കൗൺസിൽ സെക്രട്ടറി, സുപ്രിം നേതാവിന്റെ ഉപദേഷ്ടാവ്, മിലിട്ടറി ഓഫിസ് മേധാവി, എസ്എൽഒ, ഐ.ആർ.ജി.സി കമാൻഡർ എന്നീ നാല് ഉന്നത ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. എന്നാൽ, അവരുടെ പേരുകൾ പരാമർശിക്കുകയോ ഫോട്ടോ നൽകുകയോ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."