സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര
ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 28ന് നാക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കളിക്കാനിറങ്ങുന്ന സീസൺ കൂടിയാണിത്.
സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്. ഇപ്പോൾ ഐപിഎല്ലിന് മുന്നോടിയായി ചെന്നൈയുടെ ഈ സീസണിലെ ഗെയിം ചെയ്ഞ്ചർ ആരായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു സാംസണിന് പകരം എംഎസ് ധോണി ഒരു മത്സരത്തെ മാറ്റി മറിക്കുമെന്നാണ് പൂജാര ചൂണ്ടിക്കാട്ടിയത്. 8, 9 സ്ഥാനങ്ങളിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിൽ ഒരു അർത്ഥവുമില്ലെന്നും പൂജാര പറഞ്ഞു.
''എംഎസ് ധോണി എട്ടാം സ്ഥാനത്തോ ഒമ്പതാം സ്ഥാനത്തോ ബാറ്റ് ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല. കാരണം അദ്ദേഹത്തിന് ഒറ്റക്ക് മത്സരങ്ങളിൽ ഗെയിം ചെയ്ഞ്ചർ ആവാനുള്ള കഴിവുണ്ട്. സിഎസ്കെ ടീമിലെ മറ്റൊരു ബാറ്റർക്കും ചെയ്യാൻ സാധിക്കാത്തത് അദ്ദേഹത്തിന് കഴിയും. അഞ്ചോ പത്തോ പന്തുകൾ മാത്രം ബാറ്റ് ചെയ്‌താൽ അദ്ദേഹം ചെയ്യുന്നതെന്താണെന്ന് നമ്മൾ കണ്ടു. അപ്പോൾ 25, 30 പന്തുകൾ നേരിട്ടാൽ മഹി ഭായിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിച്ചു നോക്കൂ'' പൂജാര ജിയോ ഹോട്സ്റ്റാറിലൂടെ പറഞ്ഞു.
അതേസമയം നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. 18 കോടിക്കാണ് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്.
ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് സഞ്ജു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."