സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 പുതിയ അധ്യാപക തസ്തികകൾ കൂടി; 2022 മാർച്ച് 31 വരെ നിയമനം ലഭിച്ചവർക്ക് ജോലി സംരക്ഷണം ഉറപ്പാക്കും
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 അധിക അധ്യാപക തസ്തികകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ മേഖലയിലെ 2025-26 അധ്യയന വർഷത്തെ തസ്തിക നിർണയ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കി. ഇൗ അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയരക്ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചു കൊണ്ട് മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതനുസരിച്ച് സർക്കാർ സ്‌കൂളുകളിൽ 655 അധിക തസ്തികകളും എയ്ഡഡ് സ്‌കൂളുകളിൽ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകൾക്ക് കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യമുണ്ടാകും.
നിലവിലെ അധ്യാപകരുടെ പുനർവിന്യാസം പൂർത്തിയായാൽ മാത്രമേ കൃത്യമായി എത്ര ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് പറയാനാകൂവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതേസമയം, പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ഞൂറോളം തസ്തികകൾ ഉടനടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് തസ്തിക നഷ്ടം സംഭവിച്ച എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് സർക്കാർ സംരക്ഷണം നൽകും. 2022 മാർച്ച് 31 വരെ നിയമനം ലഭിച്ചവർക്കാണ് സംരക്ഷണം.
നേരത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനാംഗീകാരത്തോടെ 2015 മാർച്ച് 31 വരെ സേവനത്തിലുള്ളവർക്ക് കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർക്ക് സംരക്ഷണ ആനുകൂല്യം നൽകി അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2015 മാർച്ച് 31 ന് ശേഷം നിയമിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകിയിരുന്നില്ല. കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർ പുറത്താകുന്ന സാഹചര്യം ആണുണ്ടായിരുന്നത്. ഈ ആനുകൂല്യം 2015 ജൂൺ 1 മുതൽ 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചതോടെ ഇപ്പോൾ സർവിസിന് പുറത്തു നിൽക്കുന്ന 242 അധ്യാപകർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."