10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ
ന്യൂഡൽഹി/ദുബൈ: സാമ്പത്തിക തട്ടിപ്പ്, പാസ്‌പോർട്ട് വ്യാജരേഖാ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ. യുഎഇ നാടുകടത്തിയ ഇവരെ പിന്നീട് ഇന്ത്യൻ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. കൊൽക്കത്ത ആസ്ഥാനമായുള്ള ശ്രീ ഗണേഷ് ജ്വല്ലറി ഹൗസുമായി ബന്ധപ്പെട്ട വൻ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി കമലേഷ് പരേഖ്, പാസ്‌പോർട്ട് തട്ടിപ്പ് കേസിലെ പ്രതി യശ്പാൽ സിംഗ് (അലോക് കുമാർ) എന്നിവരാണ് പിടിയിലായത്. കുറ്റവാളികളെ കണ്ടെത്തുന്നതിലും കൈമാറുന്നതിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്ര-നിയമ സഹകരണത്തിന്റെ വിജയമായാണ് ഇവരുടെ അറസ്റ്റുകൾ വിലയിരുത്തപ്പെടുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 25 ബാങ്കുകളുടെ കൺസോർഷ്യത്തെ വഞ്ചിച്ച കേസിലെ പ്രധാന പ്രതിയാണ് കമലേഷ് പരേഖ്. ഏകദേശം 22,672 കോടി രൂപയുടെ (10 ബില്യൺ ദിർഹം) സാമ്പത്തിക ക്രമക്കേടാണ് ഇയാൾക്കെതിരെയുള്ളത്. വിദേശ സ്ഥാപനങ്ങളുടെ ശൃംഖല ഉപയോഗിച്ച് ഫണ്ട് വകമാറ്റിയതായി സിബിഐ കണ്ടെത്തിയിരുന്നു. 2016-ൽ കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഒളിവിൽ പോയ ഇയാൾക്കെതിരെ 2019-ൽ ജാമ്യമില്ലാ വാറണ്ടും പിന്നീട് റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ മെയ് ഒന്നിന് യുഎഇയിൽ വെച്ച് കസ്റ്റഡിയിലെടുത്ത ഇയാളെ നിയമനടപടികൾ പൂർത്തിയാക്കി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. കമലേഷിനെ ട്രാൻസിറ്റ് റിമാൻഡിനായി കോടതിയിൽ ഹാജരാക്കിയ ശേഷം കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.
മറ്റൊരു കേസിൽ, വ്യാജ രേഖകൾ ചമച്ച് പാസ്‌പോർട്ടുകൾ സംഘടിപ്പിച്ചു നൽകുന്ന റാക്കറ്റിലെ പ്രധാനിയായ യശ്പാൽ സിംഗിനെയും യുഎഇ കൈമാറി. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ഇയാൾ സഹായം നൽകിയിരുന്നതായി ഹരിയാന പൊലിസ് കണ്ടെത്തിയിരുന്നു. റെഡ് നോട്ടീസ് നിലവിലുണ്ടായിരുന്ന ഇയാളെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മെയ് ഒന്നിന് മുംബൈയിലെത്തിച്ച് ഹരിയാന പൊലിസ് കസ്റ്റഡിയിലെടുത്തു.
ക്രിമിനൽ കുറ്റവാളികൾക്ക് വിദേശരാജ്യങ്ങൾ സുരക്ഷിത താവളമല്ലെന്ന ശക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങളും സുരക്ഷാ ഏജൻസികളും തമ്മിലുള്ള ഏകോപനം വരും ദിവസങ്ങളിലും കൂടുതൽ പിടികിട്ടാപ്പുള്ളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
uae deports indian nationals accused in a 10 billion dirham fraud case after years in hiding. authorities completed extradition procedures, highlighting the country’s strict stance on financial crimes, fraud prevention, and international legal cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."