മഹാരാഷ്ട്രയിൽ പാചകവാതക വിതരണത്തിന് പൊലിസ് സുരക്ഷ; കരിഞ്ചന്ത തടയാൻ കർശന നടപടി; സർക്കാർ പരാജയമെന്ന് പ്രതിപക്ഷം
മുംബൈ: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, മഹാരാഷ്ട്രയിൽ എൽപിജി നീക്കത്തിനും വിതരണത്തിനും സർക്കാർ പൊലിസ് സുരക്ഷ ഏർപ്പെടുത്തി. ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുന്നതും വിതരണക്കാരെ കൈയേറ്റം ചെയ്യുന്നതും പതിവായ സാഹചര്യത്തിലാണ് നടപടി. ഗ്രാമങ്ങളിലെ മണ്ണെണ്ണ വിതരണം ഊർജിതമാക്കാനും സർക്കാർ നിർദ്ദേശം നൽകി.
ഗ്യാസ് ലോറികൾക്കും വിതരണക്കാർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഛഗൻ ഭുജ്ബൽ അറിയിച്ചു. പാചകവാതകം പൂഴ്ത്തിവച്ചതിന് സംസ്ഥാനത്ത് 23 പേർക്കെതിരെ പൊലിസ് കേസെടുത്തു; 18 പേരെ അറസ്റ്റ് ചെയ്തു. വിതരണത്തിലെ തടസ്സങ്ങൾ നീക്കാൻ ജില്ലാതലത്തിൽ വിജിലൻസ് സ്ക്വാഡുകൾ രൂപീകരിച്ചു.
അതേസമയം നാസിക്കിൽ നടത്തിയ റെയ്ഡിൽ പൂഴ്ത്തിവച്ച 168 സിലിണ്ടറുകളും 300 ഒഴിഞ്ഞ സിലിണ്ടറുകളും പിടിച്ചെടുത്തു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപ വർധിച്ച് 912 രൂപയായി ഉയർന്നു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരായതിനാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ആഭ്യന്തര ഉൽപ്പാദനം പ്രതിദിനം 9,000 ടണ്ണിൽ നിന്ന് 11,000 ടണ്ണായി ഉയർത്തിയെന്നും സംസ്ഥാനത്ത് സിലിണ്ടർ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിതരണത്തിൽ മുൻഗണന നൽകും.
വാണിജ്യ പാചകവാതക വിതരണം തടസ്സപ്പെട്ടതോടെ കരിഞ്ചന്തയിൽ വില കുതിച്ചുയരുകയാണ്. 1,900 രൂപ വിലയുള്ള സിലിണ്ടറുകൾക്ക് ചിലയിടങ്ങളിൽ 5,000 രൂപ വരെ ഈടാക്കുന്നതായി പരാതിയുണ്ട്. പ്രതിസന്ധി മൂലം സംസ്ഥാനത്തെ 50 ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാണെന്നും പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും എൻസിപി (ശരദ്) നേതാവ് ജയന്ത് പാട്ടീൽ നിയമസഭയിൽ ആരോപിച്ചു. യഥാർത്ഥ വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Amid a severe shortage of cooking gas triggered by geopolitical tensions in West Asia (specifically the closure of the Strait of Hormuz), the Maharashtra government has deployed police security at gas agencies and distribution centers to manage long queues and prevent unrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."