ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം
മനാമ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധമുണ്ടെന്ന് കണ്ടെത്തിയ 41 പേരെ അറസ്റ്റു ചെയ്ത് ബഹ്‌റൈൻ സുരക്ഷാ സേന. രാജ്യത്തെ സുരക്ഷാസേന നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, പിടിയിലായവർക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളോടും വിദേശ അജണ്ടകളോടും അനുഭാവമുണ്ടെന്ന് തെളിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാല് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭീകരസംഘാംഗങ്ങളും ഉൾപ്പെടുന്നു. മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളും അക്രമപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തെയാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിരുന്നു.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഏത് നീക്കത്തെയും കർശനമായി നേരിടുമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിടിയിലായവരെ വിശദമായ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ രാജ്യാന്തര തലത്തിൽ മയക്കുമരുന്ന്-ഭീകര വിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കുന്നതിനിടയിലാണ് ബഹ്‌റൈനിലെ ഈ നിർണ്ണായക നീക്കം.
bahrain authorities arrested 41 people over alleged links to iran revolutionary guard networks. security agencies launched intensified investigations as part of wider counterterrorism efforts to address threats and maintain regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."