ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചയില്‍ അന്തിമ തീരുമാനം പിന്നീട്. ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ് യോഗത്തില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപാദാസ് മുന്‍ഷി അറിയിച്ചു.
യോഗത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തീരുമാനമെടുക്കുമെന്നും ദീപാദാസ് മുന്‍ഷി അറിയിച്ചു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ഇത്തരം പ്രകടനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കും. ഇനി ഒരു സ്ഥലത്ത് പോലും പ്രകടനങ്ങള്‍ നടത്തരുത്. എല്ലാവരും പാര്‍ട്ടിക്കാര്‍ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫഌക്‌സ് ബോര്‍ഡുകളും ഇന്നുതന്നെ എടുത്ത് മാറ്റണം. ആര്‍ക്കും അനുകൂലമായി തെരുവില്‍ ഇറങ്ങരുതെന്നും സതീശന്‍ പറഞ്ഞു.
നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഘടക കക്ഷികളുടെ പിന്തുണ വിഡി സതീശനും, എംഎല്‍എമാരുടെ പിന്തുണ വിഡി സതീശനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."