ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ്
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗ്യാസ് ബുക്കിങ്ങിന്റെ പേരില്‍ തട്ടിപ്പും വ്യാപകമാവുന്നു. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി.
തട്ടിപ്പിന്റെ രീതി
ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്‌സ്റ്റ് സന്ദേശം വരും. തുടര്‍ന്ന് വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ 'GAS BILL UPDATE APK' എന്ന പേരിലുള്ള ഒരു ഫയല്‍ അയച്ചു നല്‍കും. ഗ്യാസ് ബുക്കിങ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനോ കുടിശിക തീര്‍ക്കാനോ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടും. ഈ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാവും. തുടര്‍ന്ന് ഫോണിലുള്ള ബാങ്ക് വിവരങ്ങളും, യു.പി.ഐ പിന്‍ നമ്പറുകളും ചോര്‍ത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയും ചെയ്യും.
മുന്നറിയിപ്പ്
- അപരിചിത ലിങ്കുകൾ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
- സിലിണ്ടർ ബുക്കിങ്ങിനും പേയ്‌മെൻറിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
- അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
- ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.
- സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
amid the worsening cooking gas crisis in the country, scams in the name of gas booking are becoming widespread. the fraud is taking advantage of the shortage of cylinders. in this situation, the police have warned the public to remain vigilant.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."