സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡ് കടുപ്പിച്ചു; സുധാകരനും അടൂർ പ്രകാശും കടുത്ത അതൃപ്തിയിൽ
ഡൽഹി:ഡൽഹിയിൽ നടന്ന സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസിൽ അനിശ്ചിതത്വം പുകയുന്നു. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും അടുത്ത നീക്കങ്ങൾക്കായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക പടരുന്നു. പ്രത്യേകിച്ചും കണ്ണൂരിൽ മത്സരിക്കാൻ ഉറച്ചുനിന്ന കെ. സുധാകരൻ എംപി എങ്ങനെ പ്രതികരിക്കും എന്നതിനെച്ചൊല്ലി പാർട്ടി നേതൃത്വം മുൾമുനയിലാണ്.
സുധാകരന്റെ 'പിടിവാശി'; ആശങ്കയിൽ നേതൃത്വം
സീറ്റില്ലാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ലെന്ന കർശന നിലപാടിലായിരുന്നു കെ. സുധാകരൻ. അർദ്ധരാത്രി വരെ നീണ്ട ചർച്ചകളെ നിരീക്ഷിച്ച അദ്ദേഹം, സീറ്റില്ലെന്ന വാർത്തയോട് "ബാക്കി നാളെ നോക്കാം" എന്ന് മാത്രമാണ് സഹായികളോട് പ്രതികരിച്ചത്. സുധാകരനിൽ നിന്ന് വലിയൊരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന ഭയം സംസ്ഥാന നേതാക്കൾക്കിടയിലുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ ഹൈക്കമാൻഡ് തുടരുകയാണ്.
അടൂർ പ്രകാശും അതൃപ്തിയിൽ
സുധാകരനെപ്പോലെ തന്നെ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന അടൂർ പ്രകാശ് എംപിയും തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ്. ഇരുവരും ചേർന്ന് സമ്മർദ്ദം ചെലുത്തിയെങ്കിലും, എംപിമാർ പാർലമെന്ററി രംഗത്ത് തന്നെ തുടരണമെന്ന നിലപാടിൽ മല്ലികാർജുൻ ഖർഗെ ഉറച്ചുനിന്നു.
തുടക്കം മുതൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച 'എംപിമാർ വേണ്ട' എന്ന നിലപാടിനൊപ്പം കേന്ദ്രം ഉറച്ചുനിന്നു.പ്രതിഷേധങ്ങൾ താത്കാലികമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാമെന്നുമാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ.സുധാകരനെപ്പോലൊരു മുതിർന്ന നേതാവ് പരസ്യമായി രംഗത്തെത്തിയാൽ അത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്ക താഴെത്തട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."