യുഎഇയ്ക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; ഇതുവരെ വെടിവെച്ചിട്ടത് 1,700-ലധികം ഡ്രോണുകൾ, പ്രതിരോധം ശക്തമാക്കി വ്യോമസേന
അബുദബി: മേഖലയിൽ തുടരുന്ന ഇറാന്റെ പ്രകോപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീർത്ത് യുഎഇ വ്യോമസേന. ഇന്ന് ഉച്ചയ്ക്ക് 2:41-ഓടെ രാജ്യത്തിന് നേരെ എത്തിയ 7 ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാൻ നേരിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ അതീവ ജാഗ്രത പുലർത്തുന്ന യുഎഇ പ്രതിരോധ സംവിധാനങ്ങൾ, രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ അതിശക്തമായാണ് നേരിടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 334 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും യുഎഇ വിജയകരമായി വെടിവെച്ചിട്ടു. കൂടാതെ, വിവിധ ഘട്ടങ്ങളിലായി തൊടുത്തുവിട്ട 1,714 ഡ്രോണുകളെയും തകർക്കാൻ യുഎഇയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ആക്രമണശ്രമങ്ങളെ നിമിഷങ്ങൾക്കുള്ളിൽ തന്നെ യുഎഇ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചു. സിവിലിയൻ മേഖലകളെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചെത്തിയ ഭീഷണികളെയാണ് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തകർത്തത്.
രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിവേഗത്തിൽ ഭീഷണികളെ തിരിച്ചറിയാനും അവയെ ആകാശത്ത് വെച്ച് തന്നെ തകർക്കാനും ശേഷിയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് യുഎഇ സജ്ജമാക്കിയിരിക്കുന്നത്.
ജനവാസ മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിലും അതീവ ജാഗ്രത തുടരാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
iran launches another wave of attacks on the united arab emirates with more than 1,700 drones intercepted so far. uae air defense systems remain on high alert amid rising regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."