മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം
ഐസ്വാൾ: മ്യാൻമറിലെ ചിൻ സ്റ്റേറ്റിൽ വ്യോമാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം (ജുണ്ട സേന). ഇതോടെ ഇൻഡോ-മ്യാൻമർ അതിർത്തിയിൽ വീണ്ടും അഭയാർത്ഥി പ്രവാഹം. അതിർത്തി ഗ്രാമമായ ഖൗപുയിച്ചിപ്പിൽ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ ആറ് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ഇതോടെ ജീവരക്ഷാർത്ഥം നൂറുകണക്കിന് മ്യാൻമർ പൗരന്മാരാണ് മിസോറാമിലേക്ക് പലായനം ചെയ്യുന്നത്.
വെള്ളിയാഴ്ച നടന്ന ആക്രമണം അതിർത്തി ഗ്രാമങ്ങളിൽ വലിയ ഭീതിയാണ് പടർത്തിയിരിക്കുന്നത്. ഇന്ത്യയുമായി 500 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന ചിൻ സ്റ്റേറ്റിലെ സംഘർഷം മിസോറാമിലെ സോഖാവ്താർ മേഖലയെ ബാധിച്ചതായി പൊലിസ് സ്ഥിരീകരിച്ചു. ഖൗപുയിച്ചിപ് ഗ്രാമത്തിൽ ബോംബുകൾ വീണതിന് പിന്നാലെ ഗ്രാമവാസികൾ കൂട്ടത്തോടെ അതിർത്തി കടന്നെത്തിയതായി സോഖാവ്താർ പൊലിസ് ഓഫീസർ അറിയിച്ചു.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള വാംഗ്‌ചിയ, ലിയാൻപുയി എന്നീ ഇന്ത്യൻ ഗ്രാമങ്ങളിൽ നിരവധി പേർ അഭയം പ്രാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് എത്തിയവരുടെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് ചിൻലാൻഡ് കൗൺസിൽ വക്താവ് ജേക്കബ്.വി.സവ്മ വ്യക്തമാക്കി.
പ്രതിരോധ സേനയുടെ ക്യാമ്പുകളോ സാന്നിധ്യമോ ഇല്ലാത്ത ജനവാസ മേഖലയിലാണ് മ്യാൻമർ സേന ബോംബെറിഞ്ഞതെന്ന് ആരോപണമുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും അവരുടെ മനോവീര്യം തകർക്കാനുമാണ് ജുണ്ട സേന ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു. സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൈനികേതര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് നിലവിൽ ആക്രമണം നടക്കുന്നത്.
നിലവിൽ ചിൻ സ്റ്റേറ്റിന്റെ ഏകദേശം 90 ശതമാനം ഭാഗവും ഇപ്പോൾ വംശീയ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്. പ്രധാന വ്യാപാര കേന്ദ്രമായ റിഖാവ്താർ ഉൾപ്പെടെയുള്ള നഗരങ്ങൾ സൈന്യത്തിന്റെ കൈയിൽ നിന്ന് പ്രതിരോധ സേന മോചിപ്പിച്ചിരുന്നു. നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി തെഡിം, ഫാലം, കാലേ എന്നിവിടങ്ങളിൽ സൈന്യം ആക്രമണം തുടരുകയാണ്. കാലേ വിമാനത്താവളത്തിന്റെ നിയന്ത്രണം ഉറപ്പാക്കുക എന്നതാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യം മിസോറാം ഭരണകൂടവും കേന്ദ്ര ഏജൻസികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Following the escalation of airstrikes by the Myanmar military in Chin State, a significant influx of refugees has been reported at the Indo-Myanmar border in Mizoram. The attacks, which recently claimed the lives of seven civilians—including six children—in Khawpuichhip village, have triggered panic among local populations, forcing many to seek safety in Indian border villages like Zokhawthar, Vangchhia, and Lianpui.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."