ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിൽ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും സ്വന്തം ഹോം ഗ്രൗണ്ടിൽ ഇറങ്ങും. കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7.30ന് പന്തുരുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യം സീസണിലെ ആദ്യ വിജയമാണ്. പഞ്ചാബ് എഫ് .സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
90 മിനിട്ട് വരെ പിന്നില്‍ നിന്നതിന് ശേഷം അവസാന സെക്കന്റില്‍ ഗോളടിച്ചാണ് ഈസ്റ്റ് ബംഗാളുമായി അവസാന കളിയിൽ സമനില പിടിച്ചത്. പോയിന്റ് ടേബിള്‍ തുറക്കാന്‍ സാധിച്ചതിന്റെ ആശ്വാസം ടീമിന് മുതല്‍ക്കുട്ടായെങ്കിലും ആശ്വാസ ജയം അകലെയായത് നിരാശയിലാക്കി.
തുടര്‍ച്ചയായി നാല് കളികളില്‍ തോറ്റോടിയതിന് ശേഷമാണ് ഒരു സമനില ടീമിനെ തേടിയെത്തിയത്. 14 ടീമുകളടങ്ങിയ പോയിന്റ് ടേബിളില്‍ 13-ാം സ്ഥാനത്താണ് ടീം. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ ഭേദപ്പെട്ട പ്രകടനമാണ് പഞ്ചാബ് എഫ് സി ടൂര്‍ണമെന്റില്‍ കാഴ്ച്ചവച്ചിരിക്കുന്നത്. നാല് മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റ് കീശയിലാക്കി 10-ാം സ്ഥാനത്തുണ്ട്.
അവസാന മത്സരത്തില്‍ കരുത്തരായ ഗോവ എഫ് സിയെ സമനിലയില്‍ മുട്ടുകുത്തിച്ചതിന്റെ വലിയ ആത്മവിശ്വാസം പഞ്ചാബിനുണ്ട്. ബ്ലാസ്റ്റേഴ്‌സിനെ് സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയില്‍ ടീമലെത്തിച്ച വിദേശതാരങ്ങള്‍ ഫോമിലെത്താത്തത് വലിയ തിരിച്ചടിയാണ്. റൗളിന്‍ ബോര്‍ജസ് നയിക്കുന്ന മധ്യനിരയും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്. മലയാളിതാരം നിഹാല്‍ സുധീഷും മൈതാനത്ത് അധ്വാനിച്ച് കളിക്കുന്നുണ്ട്. പുതിയതായി ടീമിലെത്തിയ മലയാളിതാരം മുഹമ്മദ്ദ് അജ്‌സല്‍ ഫോമിലെത്തിയത് ടീമിനാകെ ആശ്വാസമാണ്. അവസാന മത്സരത്തില്‍ അജ്‌സലിന്റെ ഹെഡര്‍ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ജയത്തോളം പോന്ന സമനില പിടിച്ചത്.
അജ്‌സല്‍ മുന്നേറ്റനിരയില്‍ മികച്ച കളി കളിക്കുമ്പോള്‍ മറ്റ് താരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാത്തത് പോരായ്മയാകുന്നുണ്ട്. ഗോളടിക്കാന്‍ കേമനാണെന്ന പ്രതീക്ഷയില്‍ ടീമിലേയ്ക്ക് എത്തിച്ച വിക്ടര്‍ ബെര്‍ട്ടോമിയു ഫോമിലെത്തിയിട്ടില്ല.ഒത്തൊരുമ്മയില്ലാത്തത് തന്നെയാണ് ടീമിനെ മൈതാനത്ത് പിന്നോട്ടടിക്കുന്ന ഘടകം. ആദ്യാവസാനം ടീം ഒന്നാകെ അധ്വാനിച്ച് കളിക്കുന്നുണ്ട്. പക്ഷെ ഫലം ഗോളിന്റെ രൂപത്തില്‍ പിറക്കുന്നില്ല. ഗോള്‍ ബാറിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കുന്ന അര്‍ഷ് ഷെയ്ഖ് തന്നെ ഇന്നും കളത്തിലിറങ്ങിയേക്കും.
സച്ചിന്‍ സുരേഷിന് പകരക്കാരനായി എത്തിയ അര്‍ഷ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി മാറി കഴിഞ്ഞു. ഗോവയ്‌ക്കെതിരെ ഗോള്‍ നേടിയ സങ്ക്യൂസി എഫിയോങ് തൊട്ടുപിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പഞ്ചാബിന്റെ മുന്നേറ്റനിരയുടെ കുന്തമുനയായിരുന്ന ഈ താരത്തിന്റെ അഭാവം സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. നാളെ ജയിക്കാന്‍ സാധിച്ചാല്‍ പഞ്ചാബിനെ കാത്തിരിക്കുന്നരത് പോയിന്റ് ടേബിളിലെ ആറോ അഞ്ചോ സ്ഥാനമാണ്. അതേ സമയം സ്വന്തം തട്ടകത്തില്‍ ഒരു ജയമെങ്കിലും നേടി ആരാധകര്‍ക്ക് അഭിമാനിക്കാനുള്ള വകതേടിയാണ് മഞ്ഞക്കുപ്പായക്കാര്‍ ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."