എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം
തിരുവനന്തപുരം: എൽ.പി.ജി വിതരണത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ വിതരണവുമായി ബന്ധപ്പെട്ട മുൻഗണന നടപടികൾ ഏകോപിപ്പിച്ച് സർക്കാർ. പാചകവാതക വിതരണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകാനും പദ്ധതി നടത്തിപ്പിനുമായി സംസ്ഥാന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. മുൻഗണന-അർധ മുൻഗണന വിഭാഗം എന്നിങ്ങനെ തിരിച്ചാണ് വിതരണം നടപ്പിലാക്കുക.
ഹോട്ടൽ ഉൾപ്പെടെ അർധ-മുൻഗണന മേഖലകൾക്ക് പാചക വാതകം ആവശ്യകതയുടെ 40 ശതമാനം ലഭ്യമാക്കും. ആശുപത്രി, അംഗൻവാടി, സ്കൂൾ അടക്കം മുൻഗണന വിഭാഗത്തിന് ആവശ്യകതയുടെ 100 ശതമാനവും ലഭ്യമാക്കാനാണ് തീരുമാനം.
ആശുപത്രികൾ, അംഗൻവാടി അടക്കം സ്കൂളുകൾ, ശ്മശാനം, വ്യവസായ കാന്റീൻ, സ്‌കൂൾ-കോളജ് ഹോസ്റ്റൽ, സമൂഹ അടുക്കള / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനം / അനാഥാലയം എന്നിവയാണ് മുൻഗണന വിഭാഗത്തിൽ. അർധ മുൻഗണന വിഭാഗത്തിലെ ഹോട്ടൽ, റസ്റ്റോറൻറ്, കാന്റീൻ, ഭക്ഷ്യസംസ്കരണ യൂനിറ്റ്, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചൻ, അതിഥി തൊഴിലാളികൾക്കുള്ള അഞ്ച് കിലോ എൽ.പി.ജി തുടങ്ങിയ മേഖലകൾക്കാണ് പ്രത്യേക ഇളവ് നൽകി യഥാർഥ ആവശ്യകതയുടെ 40 ശതമാനം ലഭ്യമാക്കുക. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനെ പ്രവർത്തനങ്ങളുടെ നോഡൽ വകുപ്പായും ഉപഭോക്‍തൃകാര്യ കമീഷണറെ സ്റ്റേറ്റ് നോഡൽ ഓഫിസറായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."