ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്റാഈൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജെസീൻ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായതെന്ന് ലബനീസ് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഹിസ്ബുല്ലയുടെ ഔദ്യോഗിക ചാനലായ 'അൽ മനാറി'ലെ മുതിർന്ന റിപ്പോർട്ടർ അലി ഷുഐബ്, 'അൽ മായദീൻ' ചാനലിലെ റിപ്പോർട്ടർ ഫാത്തിമ ഫതുനി, ഫാത്തിമയുടെ സഹോദരനും ഇതേ ചാനലിലെ ക്യാമറാമാനുമായ ഒരാളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി യുദ്ധമുഖത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രമുഖനായിരുന്നു അലി ഷുഐബ്.
കൊല്ലപ്പെട്ട അലി ഷുഐബ് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണെന്നാണ് ഇസ്റാഈൽ പ്രതിരോധ സേനയുടെ (IDF) വാദം. മാധ്യമപ്രവർത്തകൻ്റെ വേഷത്തിൽ ഇസ്റാഈൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു ഇയാളെന്നും ഇസ്റാഈൽ ആരോപിക്കുന്നു. എന്നാൽ ലബനീസ് അധികൃതർ ഈ ആരോപണം തള്ളി.
മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തെ ലബനീസ് പ്രസിഡൻ്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്റാഈൽ നടത്തുന്നതെന്ന് പ്രധാനമന്ത്രി നവാഫ് സലാമും പ്രതികരിച്ചു. യുദ്ധകാലത്ത് മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇസ്റാഈൽ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ഉള്ളിലുള്ള ലിതാനി നദി വരെ ബഫർ സോൺ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നബാത്തിയ ഉൾപ്പെടെയുള്ള തെക്കൻ നഗരങ്ങളിൽ ഇസ്റാഈൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 2023-ൽ സംഘർഷം ആരംഭിച്ചതിനുശേഷം നിരവധി മാധ്യമപ്രവർത്തകരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് ലേഖകൻ ഇസാം അബ്‌ദുല്ലയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്റാഈൽ ടാങ്കുകളിൽ നിന്നുള്ള ഷെല്ലുകളാണെന്ന് നേരത്തെ സ്വതന്ത്ര അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
Three journalists were killed in an Israeli airstrike in southern Lebanon while reporting on the conflict. The victims included Ali Shuayb from Al-Manar and Fatima Fatouni from Al-Mayadeen, along with her brother. While Lebanon condemned the attack as a violation of international law, Israel claimed one of the deceased was a Hezbollah operative using journalism as a cover.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."