ഒരു മാസം പിന്നിട്ട് ഇറാൻ യുദ്ധം; ആക്രമണത്തിന് പുതിയ തലം, ഹൂതികളും രംഗത്ത്; അടുത്തയാഴ്ച വെടിനിർത്തിയേക്കുമെന്ന് യു.എസ്
തെഹ്‌റാൻ: ഇറാനിൽ യു.എസും ഇസ്‌റാഈലും ആക്രമണം തുടങ്ങിയിട്ട് ഒരു മാസം പൂർത്തിയാകുന്നു. ഫെബ്രുവരി 28നാണ് ഇറാനിൽ യു.എസും ഇസ്‌റാഈലും സംയുക്തമായി ആക്രമണം തുടങ്ങിയത്. പിന്നീട് ഇറാനും യു.എസും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഓപറേഷൻ എപിക് ഫ്യൂറി എന്ന പേരിൽ യു.എസും ഓപറേഷൻ റോറിങ് ലയൺ എന്ന പേരിൽ ഇസ്‌റാഈലും പേരിട്ട ആക്രമണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ഓപറേഷൻ ട്രൂ പ്രോമിസ് 4 എന്നാണ് ഇറാൻ ഇപ്പോഴത്തെ യുദ്ധത്തിന് പേരിട്ടത്. കഴിഞ്ഞ ജൂണിൽ ഇസ്‌റാഈലിനെതിരേ നടന്ന ആക്രമണത്തിന് ഓപറേഷൻ ട്രൂ പ്രോമിസ് 3 എന്നായിരുന്നു ഇറാൻ പേരിട്ടത്. ആക്രമണം ഒരുമാസം പിന്നിടുമ്പോൾ ഇറാൻ പുതിയ ദിശയിലേക്ക് ആക്രമണത്തെ വ്യാപിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ആക്രമണത്തിന് ഇറാനൊപ്പം ഹൂതികളും രംഗത്തുവന്നു എന്നതാണ് പുതിയ വിവരം. ഇസ്‌റാഈലിന് നേരെ ആക്രമണം നടത്തിയാണ് ഓപറേഷൻ ട്രൂ പ്രോമിസ് 4ൽ ഹൂതികൾ രംഗപ്രവേശനം ചെയ്തത്. ഇന്നലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇസ്‌റാഈൽ ആക്രമണം നടത്തിയിരുന്നു.
ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരേ കനത്ത ആക്രമണവും ഇന്നലെ അഴിച്ചുവിട്ടു. യു.എ.ഇ, കുവൈത്ത്, ഒമാൻ രാജ്യങ്ങൾക്കു നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. ഇറാനിൽ ഇതുവരെ 1,900 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് ഇറാന്റെ ഔദ്യോഗിക കണക്കുകൾ. 20,000 ത്തിലേറേ പേർക്ക് പരുക്കേറ്റു. 32 ലക്ഷം പേർ മാറിത്താമസിക്കേണ്ടി വന്നു. ലബനാനിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 1,100 പേർ കൊല്ലപ്പെടുകയും 10 ലക്ഷം പേർ മാറിത്താമസിക്കേണ്ടി വരികയും ചെയ്തു. ഇസ്‌റാഈലിൽ 19 പേർ കൊല്ലപ്പെടുകയും 5000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിൽ 16 യു.എസ് സൈനികർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇറാനിൽ 10,000ത്തിലേറെ സൈനിക ടാർഗറ്റുകൾ നശിപ്പിച്ചെന്നാണ് യു.എസിന്റെ അവകാശവാദം. 92 % നാവിക കപ്പലുകളും നശിപ്പിച്ചെന്നും യു.എസ് പറയുന്നു. 1800 കോടി ഡോളറാണ് ഇതുവരെ യു.എസ് യുദ്ധത്തിനായി ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. 20000 കോടി ഡോളർ കൂടി ഇറാനെതിരേ യുദ്ധം ചെയ്യാൻ അമേരിക്കൻ ഭരണകൂടം പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധം അമേരിക്കയും ഇറാനും ഇസ്‌റാഈലും തമ്മിലാണെങ്കിലും ഹോർമുസ് കടലിടുക്ക് അടച്ചത് മൂലം ലോകരാജ്യങ്ങൾ കനത്ത ഇന്ധന പ്രതിസന്ധിയാണ് നേരിടുന്നത്. 1970ന് ശേഷം ലോകത്ത് എണ്ണ വിതരണ ശൃംഖലയിൽ ഇത്രയേറെ തടസം നേരിട്ട സംഭവം ഉണ്ടായിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാൻ 15 ഇന നിർദേശങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ചത് ഇറാൻ തള്ളിയിരുന്നു. എന്നാൽ ഇറാനുമായി വെടിനിർത്തൽ ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. ഇറാനുമായി ചർച്ചയുണ്ടാകുമെന്ന് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പറഞ്ഞു. ഇസ്‌റാഈൽ നടത്തുന്ന ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."