വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്; കൈകൾ കോർത്തുപിടിച്ച് ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ പ്രണയജോഡികൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ഇരുപതോളം വയസുള്ള യുവാവും, യുവതിയുമാണ് ആത്മഹത്യ ചെയ്തത്. വിവാഹത്തിന് വീട്ടുകാർ തടസ്സം നിന്നതിനെത്തുടർന്നാണ് ഇവർ ഈ കടുത്ത തീരുമാനമെടുത്തതെന്ന് പൊലിസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ മഹാരാജ്ഗഞ്ചിലെ ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ദൃക്‌സാക്ഷികളെ ഞെട്ടിച്ച് ആ കാഴ്ച
ട്രെയിൻ അടുത്തെത്തിയപ്പോൾ ഇരുവരും കൈകൾ കോർത്തുപിടിച്ചാണ് പാളത്തിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു അറിയിച്ചു. പരസ്പരം വിട്ടുപിരിയാതെ മരണത്തിലേക്ക് നടന്നുനീങ്ങിയ ഇരുവരെയും രക്ഷിക്കാൻ പരിസരത്തുണ്ടായിരുന്നവർക്ക് സാധിച്ചില്ല.
പൊലിസ് നടപടികൾ
സംഭവസ്ഥലത്തെത്തിയ പൊലിസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചതായും പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടായാൽ വിദഗ്ധരുടെ സഹായം തേടുക. (ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."