പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞു; ആറുപേർക്ക് പരിക്ക്, ഡ്രൈവറെ കാണാനില്ലെന്ന് പരാതി
മഞ്ചേരി: പയ്യനാട് കുട്ടിപ്പാറയിൽ കുഴൽക്കിണർ നിർമ്മാണത്തിനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ലോറി മറിഞ്ഞതിന് പിന്നാലെ ഡ്രൈവറെ കാണാതായത് ഏറെ നേരമായി പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
അപകടം വളവിൽ വെച്ച്
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിപ്പാറ കാരേപറമ്പ് വളവിലായിരുന്നു അപകടം. വണ്ടൂരിലേക്ക് കുഴൽക്കിണർ കുഴിക്കാൻ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു. ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള 'മഞ്ചേരി ബോർവെൽ' എന്ന സ്ഥാപനത്തിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവർ ചികിത്സയിൽ
അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്തർ സംസ്ഥാന തൊഴിലാളികളായ വിക്കി (20), ശശിപാൽ (26), പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമൻ, ചന്ദ്രൻ, വിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. സൂപ്പർവൈസർ മോഹനനും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഡ്രൈവർക്കായി തിരച്ചിൽ
ലോറി മറിഞ്ഞതോടെ ഡ്രൈവറായ തമിഴ്നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ആശങ്കയ്ക്കിടയാക്കി. ഡ്രൈവർ ലോറിക്കടിയിൽ കുടുങ്ങിയെന്ന സംശയത്തെത്തുടർന്ന് മഞ്ചേരിയിൽ നിന്നും അഗ്നിശമന സേനയെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. അപകടം നടന്ന ഉടൻ ഇയാൾ ഓടി രക്ഷപ്പെട്ടതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."