പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു
മലപ്പുറം: വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ കരാട്ടെ പരിശീലകൻ സിദ്ദിഖ് അലിയെ (49) കോടതി കുറ്റവിമുക്തനാക്കി. മഞ്ചേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതും പരാതി നൽകുന്നതിലുണ്ടായ കാലതാമസവുമാണ് പ്രതിക്ക് തുണയായത്. കേസിലെ ഏറ്റവും നിർണ്ണായകമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറിയത്.
കേസിൽ നിർണ്ണായക തെളിവായി പൊലിസ് കണക്കാക്കിയിരുന്ന സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിയുടെ വീടിന്റെ ഓപ്പൺ ടെറസിലാണ് ക്ലാസുകൾ നടന്നിരുന്നത്. പകൽ സമയത്ത് 25 ഓളം പെൺകുട്ടികളും മൂന്ന് വനിതാ പരിശീലകരും ഉള്ളപ്പോൾ പീഡനം നടന്നു എന്നത് വിശ്വസനീയമല്ലെന്ന പ്രതിഭാഗം വാദം കോടതി മുഖവിലക്കെടുക്കുകയായിരുന്നു. സംഭവങ്ങൾ നടന്നു എന്ന് പറയപ്പെടുന്ന കാലയളവിൽ നിന്നും ഒന്നര വർഷത്തോളം വൈകിയാണ് പരാതി നൽകിയത്. ഇതും കേസിനെ ദുർബലപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.
2024 ഫെബ്രുവരിയിൽ ചാലിയാർ പുഴയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ് വാഴക്കാട് ഊർക്കടവ് സ്വദേശിയായ സിദ്ദിഖ് അലിക്കെതിരെ വ്യാപക പരാതികൾ ഉയർന്നത്. 17കാരി നൽകിയ 14 പേജുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ അഞ്ചിനായിരുന്നു ഇയാളുടെ അറസ്റ്റ്. തുടർന്ന് ഇയാൾക്കെതിരെ കാപ്പ (KAAPA) ചുമത്തുകയും ചെയ്തിരുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായി ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ട ചില വിദ്യാർത്ഥികളുടെ ഗൂഢാലോചനയാണ് ഈ പരാതികൾക്ക് പിന്നിലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ശിക്ഷിക്കപ്പെടുമെന്ന് കരുതിയ പ്രതി തെളിവുകളുടെ അഭാവത്തിൽ പുറത്തിറങ്ങുമ്പോൾ, തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുമെന്ന് കരുതിയ കുടുംബങ്ങൾ നിരാശയിലാണ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി കോടതി ഇപ്പോൾ പ്രതിയെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കിയിരിക്കുന്നത്.
The Malappuram POCSO case involves Siddique Ali, a 49-year-old karate instructor from Urkkadavu, who was recently acquitted by the Manjeri Special Fast Track Court. The case gained significant attention in early 2024 following the tragic suicide of a student, which led to a wave of allegations from other former students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."