ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അജ്ഞാതനെ പൊലിസ് പിടികൂടി
ഡൽഹി: അതീവ സുരക്ഷാ മേഖലയായ ഡൽഹി നിയമസഭാ സമുച്ചയത്തിൽ വൻ സുരക്ഷാ വീഴ്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഗേറ്റ് ഇടിച്ചുതകർത്ത് നിയമസഭാ സമുച്ചയത്തിന് അകത്തു പ്രവേശിക്കുകയും സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ ഒരു പൂച്ചെണ്ട് വെക്കുകയും ചെയ്തു. തുടർന്ന് സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിന് നേരെ മഷി എറിഞ്ഞ് പ്രതി കടന്നു കളഞ്ഞു. എന്നാൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തലസ്ഥാനത്തെ നടുക്കിയ പ്രതിയെ പൊലിസ് പിടികൂടി.
നോർത്ത് ഡൽഹിയിലെ രൂപ നഗറിൽ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലിസ് പിടിച്ചെടുത്തു. സരബ്ജിത് സിംഗ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണി ഉയർന്നതിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള (UP-26 AZ 8090) ടാറ്റ സിയറ കാറിൽ സരബ്ജിത് സിംഗ് നിയമസഭാ പരിസരത്തെത്തിയത്. തുടർന്ന്, സിആർപിഎഫ് കാവലുണ്ടായിരുന്ന വിഐപി പ്രവേശന കവാടമായ രണ്ടാം നമ്പർ ഗേറ്റ് ഇടിച്ചുതകർത്താണ് കാർ ഉള്ളിൽ പ്രവേശിച്ചത്. പിന്നീട്, സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിൽ കാർ നിർത്തിയ ഇയാൾ, പുറത്തിറങ്ങി സ്പീക്കറുടെ ഓഫീസിന് സമീപം ഒരു പൂച്ചെണ്ട് വെച്ച ശേഷം കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ, സ്പീക്കറുടെ ഓഫീസിന് മുന്നിൽ വെച്ച പൂച്ചെണ്ടിലോ പരിസരത്തോ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."