അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്
കുവൈത്ത് സിറ്റി: സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 38 വയസ്സുകാരനായ കുവൈത്ത് പൗരന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. സാദ് അൽ-അബ്ദുല്ലയിലെ കുടുംബവീട്ടിൽ വെച്ച് 75 വയസ്സുള്ള മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.
കുടുംബതർക്കത്തെത്തുടർന്ന് അമ്മയെ വകവരുത്താൻ പ്രതി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടത്തുന്നതിനായി ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിലെ കടയിൽ നിന്ന് കത്തിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഇയാൾ വാങ്ങിയിരുന്നു. തുടർന്ന് വീട്ടിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ കിടപ്പുമുറിയിൽ വെച്ച് ഇയാൾ ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സഹോദരൻ ഓടിരക്ഷപ്പെട്ടതായി പ്രതിയുടെ സഹോദരിയാണ് പൊലിസിൽ വിവരമറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ വയോധികയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാദ് അൽ-അബ്ദുല്ലയിൽ വെച്ച് നടന്ന നാടകീയമായ പിന്തുടരലിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ രക്തം പുരണ്ട ആയുധങ്ങളും ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും പ്രതിയുടെ ക്രൂരത കണക്കിലെടുത്ത് പരമാവധി ശിക്ഷയായ വധശിക്ഷ കോടതി വിധിക്കുകയുമായിരുന്നു.
a court in Kuwait sentences a man to death for killing his mother following a family dispute highlighting the seriousness of violent crimes and strict legal consequences under kuwait law in cases involving domestic homicide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."