പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം
കൊച്ചി: ചികിത്സാപിഴവ് മൂലം 65-കാരി മരിച്ച സംഭവത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. എഴുകോൺ സ്വദേശി എം. റസിയയുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവുമായി പേരക്കുട്ടി എസ്. ഷാൻ രംഗത്തെത്തി. കൊല്ലം സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പ്രാഥമിക അന്വേഷണം പോലും ആരംഭിച്ചിട്ടില്ലെന്ന് ഷാൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സോറിയാസിസ് ചികിത്സയ്ക്കായി കാക്കനാട് പടമുകളിലെ ക്ലിനിക്കിൽ നിന്നും നൽകിയ മരുന്നാണ് റസിയയുടെ ആരോഗ്യനില വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. നിസ്സാരമായ ത്വക്ക് രോഗത്തിന് ക്ലിനിക്കിൽ നിന്ന് നൽകിയ മരുന്ന് കഴിച്ചതോടെയാണ് റസിയയ്ക്ക് ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്.
സ്ഥിതി വഷളായതിനെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തോളം കൃത്യമായ ചികിത്സ നൽകിയില്ല. രോഗി ബോധരഹിതയായ ശേഷമാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. അപ്പോഴേക്കും കിഡ്നി ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പൊലിസിൽ പരാതി നൽകി മാസങ്ങളായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതികളെ സഹായിക്കാനാണെന്ന് കുടുംബം സംശയിക്കുന്നു. ചികിത്സാ രേഖകൾ പരിശോധിക്കാനോ ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങാത്തത് മനഃപൂർവമാണോ എന്ന് സംശയിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും വരെ പോരാടും എന്നും എസ്. ഷാൻ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
The family of 65-year-old M. Raziya has come forward alleging that the police have failed to investigate her death despite a complaint being filed three months ago. Her grandson, S. Shan, claims that Raziya’s health deteriorated rapidly after taking medication prescribed by a clinic in Kakkanad for a minor skin condition (psoriasis).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."