'ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു'; മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രിയങ്ക
ഇരിട്ടി (കണ്ണൂർ): ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ രഹസ്യ ഡീലെന്ന് പ്രിയങ്കാ ഗാന്ധി. ഇരിട്ടിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശബരിമലയിൽ വലിയ കൊള്ള നടന്നെങ്കിലും ഒരക്ഷരം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നില്ല.
ശരിയായ ഒരന്വേഷണം പോലും നടത്തുന്നില്ല. പ്രധാനമന്ത്രിക്കെതിരേ ശബ്ദിക്കുന്നവർക്കെതിരേയെല്ലാം എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ഇൻകം ടാക്‌സ്, സി.ബി.ഐ തുടങ്ങിയവയുടെ അന്വേഷണം വരും. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ഇല്ല. ആശാവർക്കർമാരും അങ്കണവാടി വർക്കർമാരും മാസങ്ങളോളം സമരം ചെയ്തിട്ടും അത് കേൾക്കാൻ സർക്കാർ തയാറായില്ല. കേന്ദ്രത്തിൽ എങ്ങനെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത് അതുപോലെയാണ് കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു. യു.എസിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതിനുള്ള തിരക്കിലാണ് പ്രധാനമന്ത്രി. അതേ പോലെയാണ് കേരളത്തിലെ മുഖ്യമന്ത്രി നേരന്ദ്ര മോദിക്ക് മുന്നിൽ നിൽക്കുന്നത്.
ഊർജ സുരക്ഷ യു.എസിന് കൈമാറി. യു.എസ് തീരുമാനിക്കും ഇന്ത്യ എവിടെ നിന്ന് ഇന്ധനം വാങ്ങണമെന്ന്. യു.എസ് നമ്മുടെ ഉൽപന്നങ്ങൾക്ക് ചുങ്കം ഏർപ്പെടുത്തി. എന്നാൽ, നമ്മൾ യു.എസിന് നികുതി ഒഴിവാക്കി നൽകി. ഒമ്പതു ലക്ഷം കോടിയുടെ അമേരിക്കൻ ഉൽപന്നം വാങ്ങാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. നമ്മുടെ പ്രശ്‌നങ്ങൾ വർധിക്കാൻ പോകുകയാണ്. അഴിമതിയും വർഗീയതയും നാടിനെ പിന്നോട്ടടിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."