7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ
ന്യൂഡൽഹി: ആഗോള എണ്ണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി യു.എസ് ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതിന് പിന്നാലെ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യ ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തുന്നു. ചൈന ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന കപ്പലാണ് ഇന്ത്യൻ തീരത്തേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്. ഈ ആഴ്ച തന്നെ ഇന്ത്യൻ തീരമണിയും.
ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെയും കെപ്ലറുടെയും വിവരങ്ങൾ പ്രകാരം ക്യുറസോ പതാക വഹിക്കുന്ന ജയ എന്ന വലിയ ക്രൂഡ് കാരിയറാണ് ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് എത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രമേഖല വഴി ചൈനയിലേക്ക് പോകുകയായിരുന്ന കപ്പൽ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
രാജ്യത്തെ പ്രമുഖ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ആണ് ഈ എണ്ണ വാങ്ങിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിന് പുറമെ ജോർദാൻ എന്ന മറ്റൊരു കപ്പലും ഇന്ത്യയിലേക്ക് വരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2019 മെയ് മാസത്തിലാണ് ഇന്ത്യ അവസാനമായി ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. അനുകൂലമായ വ്യവസ്ഥകളിൽ എണ്ണ ലഭിച്ചിരുന്നെങ്കിലും, യു.എസ് ഉപരോധത്തെ തുടർന്ന് ഇത് പൂർണമായും നിർത്തിവയ്ക്കാൻ അന്ന് ഇന്ത്യ നിർബന്ധിതരായി.
ഇതിനിടെ യു.എസും ഇസ്‌റാഈലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട സംഘർഷംമൂലം പശ്ചിമേഷ്യയിലുണ്ടായ വിതരണ തടസ്സങ്ങളാണ് ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ തയാറായത്.
അമേരിക്കയും ഇറാനും തമ്മിൽ പുതിയതായി പ്രഖ്യാപിച്ച വെടിനിർത്തലിന് മുൻപ് തന്നെ, ഈ മാസം ആദ്യമാണ് എണ്ണ വാങ്ങാനുള്ള കരാറായത്. ഉപരോധത്തിൽ താൽക്കാലിക ഇളവുകൾ ഉള്ളതിനാൽ പണമിടപാടുകൾക്ക് നിലവിൽ യാതൊരു തടസങ്ങളുമില്ലെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണ തടസങ്ങളും വിലക്കയറ്റവും മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ഇറാനിൽ നിന്നുള്ള എണ്ണയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്. ഇറാനിൽ നിന്നുള്ള 18 കോടി വീപ്പയിൽ അധികം ക്രൂഡ് ഓയിലാണ് നിലവിൽ കടലിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."