കെ.എസ്.ആര്‍.ടി.സിയില്‍ ആശ്രിത നിയമന നടപടികള്‍ തുടങ്ങി; നിയമനം നടത്തുന്നത് 10 വർഷങ്ങൾക്കു ശേഷം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സർവിസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾക്ക് കോർപറേഷൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശത്തെ തുടർന്നാണ് പത്ത് വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ആശ്രിത നിയമന ഫയലുകൾക്ക് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്.
2016ൽ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് അവസാനമായി കെ.എസ്.ആർ.ടി.സിയിൽ ആശ്രിതരെ ജീവനക്കാരായി നിയമിച്ചത്. കഴിഞ്ഞ 10 വർഷത്തോളമായി ഒരാളെ പോലും നിയമിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തേണ്ട അർഹരായ ഗുണഭോക്താക്കളുടെ പ്രാഥമിക ലിസ്റ്റ് കെ.എസ്.ആർ.ടി.സി തയാറാക്കി.
മുൻകാലങ്ങളിൽ സർവിസിലിരിക്കെ ജീവനക്കാർ മരിച്ചാൽ പരമാവധി ആറ് മാസത്തിനകം ആശ്രിതർക്ക് അർഹമായ ജോലി നൽകുന്നതായിരുന്നു കെ.എസ്.ആർ.ടി.സിയുടെ രീതി. എന്നാൽ, കഴിഞ്ഞ 10 വർഷങ്ങളായി ഈ നടപടികൾ പൂർണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. നിലവിൽ 2022 വരെയുള്ള കാലയളവിൽ മരിച്ച ജീവനക്കാരുടെ ആശ്രിതരെയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ തയാറാക്കിയ ഈ ലിസ്റ്റിൽ 2016 മുതൽ മരിച്ചവരുടെ ആശ്രിതരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ 439 പേരുടെ പട്ടികയാണ് തയാറാക്കിയത്. എണ്ണം ഇനിയും കൂടിയേക്കാം. പട്ടികയിൽനിന്ന് 125 പേർക്കാണ് ആദ്യഘട്ടത്തിൽ നിയമനം ലഭിക്കുന്നതെന്നാണ് വിവരം.
അതേസമയം, ഇത്രയും പേർക്ക് ആശ്രിത നിയമനം നൽകുന്നതിലെ നിയമ പ്രശ്നങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്. കെ.എസ്.ആർ.ടി.സിയിൽ 10 പേരെ നിയമിക്കുന്നതിൽ ഏഴുപേർ പി.എസ്.സിയിൽ നിന്നും മൂന്നുപേർ ആശ്രിത നിയമനം വഴി നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. 125 പേർക്ക് ആശ്രിത നിയമനം നടത്തുമ്പോൾ അതിന് ആനുപാതികമായി പി.എസ് സിക്കും ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇക്കാര്യം നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമായിരുക്കും അന്തിമ തീരുമാനമെടുക്കുക.
ആശ്രിത നിയമന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ് താഴേ തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം ലഭ്യമായ അപേക്ഷകളുടെ വിശദമായ ലിസ്റ്റ് എല്ലാ യൂനിറ്റ് അധികാരികൾക്കും പരിശോധനയ്ക്കായി കൈമാറി. തങ്ങളുടെ ഡിപ്പോകളിൽനിന്ന് ചീഫ് ഓഫിസിലേക്ക് അയച്ച എല്ലാ അപേക്ഷകരുടെയും പേരുകൾ നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യൂനിറ്റ് മേധാവികൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.
ആരുടെയെങ്കിലും പേരോ മറ്റു വിവരങ്ങളോ വിട്ടുപോയിട്ടുണ്ടെങ്കിൽ ആയത് ജൂൺ ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ചീഫ് ഓഫിസിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഇമെയിൽ മുഖേന അറിയിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു. ആശ്രിതരുടെ കാര്യമായതിനാൽ ഈ വിഷയത്തിൽ യൂനിറ്റ് അധികാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നും അലംഭാവം കാണിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ചീഫ് ഓഫിസിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."