അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ തടഞ്ഞു. ബൂത്ത് സന്ദർശനത്തിനായി ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം വിട്ട് യുഡിഎഫിലെത്തിയതാണ് സുധാകരൻ.
സുധാകരനൊപ്പം മാനദണ്ഡങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുവെന്നാണ് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്. കൂടാതെ, സ്ഥാനാർത്ഥിയെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കാമെന്നും കൂടെയുള്ളവരെ അനുവദിക്കില്ലെന്നും സിപിഎം പ്രവർത്തകർ നിലപാടെടുത്തതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്ന്, പൊലിസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധയമാക്കിയത്.
അതേസമയം, ബൂത്ത് സന്ദർശനത്തിനെത്തിയ പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന്, സ്ഥാനാർത്ഥിയും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഭവത്തിൽ പൊലിസിനും ജില്ലാ റിട്ടേണിംഗ് ഓഫീസർക്കും മുഹ്സിൻ പരാതി നൽകിയിട്ടുണ്ട്.
ബൂത്തിനുള്ളിൽ കടന്ന് മുഹമ്മദ് മുഹ്സിൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. മുഹ്സിൻ വോട്ടർമാർക്ക് ഹസ്തദാനം നൽകുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയും, ഉടൻ ബൂത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സംഘർഷത്തിന് കാരണമായത്.
വോട്ടെടുപ്പ് ദിനത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശിയായ പ്രകാശനാണ് കുത്തേറ്റത്. ഇയാളെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകനായ കൃഷ്ണനാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്.
പരുക്കേറ്റ പ്രകാശനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്. വല്ലനയിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഷാജി പി.എച്ച് (64) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, ഷാജിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കമാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ഷാജിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പോളിംഗ് സമയത്ത് ബൂത്തിലുണ്ടായ ചില തർക്കങ്ങളുടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
കൂടാതെ, പേരാവൂരിലും കാസർകോട് ഉദിനൂരിലും യുഡിഎഫ് വനിതാ ഏജന്റുമാർക്ക് നേരെ നായ്ക്കുരണ പൊടി വിതറിയതായി പരാതിയുണ്ട്. തളിപ്പറമ്പിൽ ബിജെപി ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."