പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കഴിയുന്ന പ്രതികള്‍ക്ക് വീണ്ടും പരോള്‍. കേസിലെ ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പായി കൂട്ടപരോള്‍ അനുവദിച്ചത്.
ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവര്‍ക്കാണ് ഇരുപത് ദിവസത്തെ പരോള്‍ അനുവദിച്ചത്. പ്രതികള്‍ കാസര്‍കോഡ് ജില്ലയിലെത്തി. പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസും, കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും രംഗത്തെത്തി.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും, ശരത് ലാലും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. സി.ബി.ഐ സ്‌പെഷ്യല്‍ കോടതി കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയാണ് പ്രതികള്‍.
പരോളില്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയട്ടുണ്ടെന്നാണ് ജയില്‍ അധികൃതരുടെ വാദം. കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ ഉള്‍പ്പെടുന്ന ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. പ്രതികളുടെ നീക്കങ്ങള്‍ പൊലിസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."