ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം
ജിദ്ദ: രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിലും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സഊദി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക പ്രഖ്യാപനം. മാതൃരാജ്യത്തെയും അതിന്റെ വിഭവങ്ങളെയും കാത്തുസൂക്ഷിക്കുന്നതിൽ സഊദി സായുധ സേനയ്ക്കുള്ള സന്നദ്ധതയെയും ആധുനിക ശേഷിയെയും മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു.
ഗൾഫ് മേഖലയുടെ സുരക്ഷ അവിഭാജ്യമാണെന്ന് പ്രഖ്യാപിച്ച ജിസിസി ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗത്തിലെ തീരുമാനങ്ങൾക്ക് മന്ത്രിസഭ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളെ ഒന്നിച്ച് നേരിടാൻ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്നും യോഗം വ്യക്തമാക്കി.
ജിസിസി റെയിൽവേ പദ്ധതിക്കും വിസിൽബ്ലോവർ നിയമത്തിനും അംഗീകാരം
ഭരണപരവും പ്രാദേശികവുമായ നിരവധി നിർണായക തീരുമാനങ്ങൾക്കാണ് സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ നടന്ന യോഗം അംഗീകാരം നൽകിയത്. ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 'ജിസിസി റെയിൽവേ പദ്ധതി' നടപ്പിലാക്കുന്നതിനുള്ള കരാറിന് മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകി. ബഹ്‌റൈനിൽ നടന്ന 46-ാമത് ജിസിസി സുപ്രീം കൗൺസിൽ സെഷന്റെ തീരുമാനപ്രകാരമാണിത്.
അഴിമതിക്കെതിരെയും നിയമലംഘനങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്ന വിസിൽബ്ലോവർമാർ, സാക്ഷികൾ, വിദഗ്ധർ, ഇരകൾ എന്നിവർക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ഹജ്ജ് ഒരുക്കങ്ങളും 'മക്ക റൂട്ട്' സംരംഭവും
2026-ലെ ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. തീർഥാടകർക്ക് അത്യാധുനിക സാങ്കേതിക-മനുഷ്യ വിഭവങ്ങൾ വിന്യസിച്ച് മികച്ച സേവനങ്ങളും സുഖസൗകര്യങ്ങളും ഒരുക്കാൻ വിവിധ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
തുടർച്ചയായി എട്ടാം വർഷവും വിജയകരമായി മുന്നേറുന്ന 'മക്ക റൂട്ട് ഇനിഷ്യേറ്റീവ്' പദ്ധതിയെ മന്ത്രിസഭ പ്രശംസിച്ചു. നിലവിൽ 10 രാജ്യങ്ങളിലെ 17 അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ച ഈ പദ്ധതി വഴി ഇതുവരെ 12 ലക്ഷത്തിലധികം തീർഥാടകർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകൾ
അന്താരാഷ്ട്ര തലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, മലേഷ്യ, കുവൈത്ത്, ജിബൂട്ടി, മൊറോക്കോ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളിൽ സഹകരണത്തിനുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്ക് കാബിനറ്റ് അധികാരം നൽകി. ഇന്ത്യ, ജിബൂട്ടി സർക്കാരുകളുമായി കസ്റ്റംസ് കാര്യങ്ങളിൽ പരസ്പര സഹായം ഉറപ്പാക്കുന്ന രണ്ട് കരട് കരാറുകളിൽ ഒപ്പുവെക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി.
saudi arabia has reaffirmed its commitment to national security while the cabinet approved the gcc railway agreement and a new whistleblower protection law. the decisions aim to strengthen regional connectivity, improve transparency, and support administrative and economic reforms across the kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."