100 സീറ്റ് ഭംഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 100 സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞത് ഭംഗിവാക്കല്ലെന്നും ഉറപ്പായും ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. മുന്നണി വിട്ടുപോയിരുന്ന 95 ശതമാനം സാമുദായിക ഗ്രൂപ്പുകളും തിരിച്ചെത്തി. ഇതെല്ലാം തിരഞ്ഞെടുപ്പിൽ വലിയ പ്രതിഫലനമുണ്ടാക്കും. മാത്രമല്ല, ഒരു വർഷം മുമ്പ് തന്നെ സിപിഎം വിമതരുമായി യുഡിഎഫ് ചർച്ചകൾ ആരംഭിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികളിൽ നിന്ന് തനിക്ക് ലഭിച്ചത് മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനോ എ.കെ. ആന്റണിക്കോ ലഭിക്കാത്ത തരത്തിലുള്ള പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണം യുഡിഎഫിന്റെ ഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാകില്ലെന്ന് സതീശൻ വ്യക്തമാക്കി. ഏത് പാർട്ടിയിലുമെന്നപോലെ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ കോൺഗ്രസിലുമുണ്ടാകാം, എന്നാൽ അതൊരിക്കലും തർക്കത്തിലേക്ക് വഴിമാറില്ല സതീശൻ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് സംസാരിച്ചു. വ്യക്തിപരമായി വെള്ളാപ്പള്ളിയെ എതിർത്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ വർഗീയ നിലപാടുകളെയാണ് എന്നും എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."