കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം
കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ടൂറിസ്റ്റ് ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 12.45-ഓടെ കൊല്ലം പെട്രോൾ പമ്പിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.
വടകര മടപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചുമതല കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പൊലിസ് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് എതിരെ വന്ന ടോറസ് ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിന്റെയും ലോറിയുടെയും ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തുടർന്ന് കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങളുടെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.
പരിക്കേറ്റവർ ചികിത്സയിൽ
പരിക്കേറ്റ 28 പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലിസ് സ്ഥലത്തെത്തി തകർന്ന വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."