'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെതിരായ ഫോൺ സംഭാഷണം പുറത്തുവിട്ട ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ബിന്ദുവിനെ നീക്കിയത്. തുടർച്ചയായ അച്ചടക്ക ലംഘനം നടത്തിയെന്ന കാരണത്താലാണ് നടപടിയെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നിർദ്ദേശപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷാണ് നടപടി അറിയിച്ചത്.
ശോഭ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും കരണം അടിച്ചുപൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് ബിന്ദു വിനയകുമാർ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'വോട്ടിന് നോട്ട്' വിവാദമാണ് തർക്കങ്ങളുടെ കേന്ദ്രബിന്ദു. വോട്ടർമാർക്ക് വിതരണം ചെയ്യാനായി പണമെത്തിച്ചത് ബിന്ദുവാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നും ശോഭയുടെ പക്ഷത്ത് നിൽക്കാത്തതിലുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമാണ് ബിന്ദുവിന്റെ വാദം.
ശോഭ സുരേന്ദ്രന്റെ ഗ്രൂപ്പിലേക്ക് വരാൻ വിസമ്മതിച്ചതാണ് പ്രധാന ശത്രുതയ്ക്ക് കാരണം എന്നും സ്വന്തം പക്ഷക്കാരെ പാർട്ടിയിലേക്ക് തിരുകിക്കയറ്റാനുള്ള ശോഭയുടെ നീക്കത്തെ താൻ എതിർത്തിരുന്നതായും ബിന്ദു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേസമയം വോട്ടിന് പണം നൽകിയെന്ന ആരോപണം തന്റെ തലയിൽ കെട്ടിവെക്കാനാണ് ശോഭ ശ്രമിക്കുന്നത് എന്നും ബിന്ദു കുറിപ്പിൽ വ്യക്തമാക്കി.
ബിന്ദു പുറത്തുവിട്ട ഓഡിയോയിൽ ശോഭ സുരേന്ദ്രൻ അതീവ രൂക്ഷമായാണ് സംസാരിക്കുന്നത്. "തോന്നിവാസം ചെയ്താൽ അടിച്ചു പണി തീർക്കും", "കരണം അടിച്ചു പൊളിക്കും" തുടങ്ങിയ പരാമർശങ്ങൾ ഓഡിയോയിലുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ ഭീഷണി മുഴക്കുന്നുണ്ട്.
അതേസമയം, വോട്ടിന് പണം നൽകിയെന്ന പരാതിയിൽ ശോഭ സുരേന്ദ്രന്റെ മൊഴി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങളെ ശോഭ പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്തത്. പണം വാങ്ങിയെന്ന് പറയുന്ന വയോധികയുടെയും ദൃശ്യങ്ങൾ പകർത്തിയവരുടെയും മൊഴി ആർഡിഒ രേഖപ്പെടുത്തും. ജില്ലാ കളക്ടർ വഴി ഈ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും.
പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായ പോരിലേക്ക് മാറിയത് ബിജെപിക്ക് വരും ദിവസങ്ങളിൽ വലിയ തലവേദനയായേക്കും. ശോഭയ്‌ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വാദത്തിൽ ഒരു വിഭാഗം ഉറച്ചുനിൽക്കുമ്പോൾ, നീതിക്കായി നിയമപോരാട്ടം തുടരുമെന്ന നിലപാടിലാണ് ബിന്ദു വിനയകുമാർ.
The BJP has suspended Bindu Vinayakumar, a district committee member from Alappuzha, following her release of an audio recording featuring senior leader Sobha Surendran. In the leaked clip, Surendran is heard allegedly threatening and verbally abusing Bindu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."