നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ
ഇസ്‌ലാമാബാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന പശ്ചമേഷ്യന്‍ സംഘര്‍ഷത്തിന് വിരമാമാവുമെന്നതിലേക്കുള്ള പ്രതീക്ഷയായിരുന്നു കഴിഞ്ഞ ദിവസം പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടന്ന അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച. സ്ഥിരം വെടിനിര്‍ത്തല്‍ വരുമെന്ന പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ചര്‍ച്ച ഗതിമാറുന്നത്. 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫലം കാണാതെ അമേരിക്കന്‍ പ്രതിനിധി സംഘം ഇസ്‌ലാമാബാദില്‍ നിന്നും മടങ്ങുകയായിരുന്നു.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നടത്തിയ ഒരു ഫോണ്‍ കോളാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി നെതന്യാഹു നടത്തിയ ഫോണ്‍ സംഭാഷണമാണ് ചര്‍ച്ചകളെ അട്ടിമറിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിക്കുന്നു. ഈ ഫോണ്‍ കോള്‍ വന്നതോടെ, ചര്‍ച്ച അമേരിക്ക-ഇറാന്‍ വിഷയങ്ങളില്‍ നിന്നും ഇസ്‌റാഈലിന്റെ താല്‍പര്യങ്ങളിലേക്ക് വഴിമാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തത് ചര്‍ച്ചാ മേശയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചത്- അരാഗ്ചി എക്‌സില്‍ കുറിച്ചു.
In intensive talks at highest level in 47 years, Iran engaged with U.S in good faith to end war.
— Seyed Abbas Araghchi (@araghchi) April 12, 2026
But when just inches away from "Islamabad MoU", we encountered maximalism, shifting goalposts, and blockade.
Zero lessons earned
Good will begets good will.
Enmity begets enmity.
അതേസമയം, ഇറാന്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം ജെ.ഡി വാന്‍സിന്റെ പ്രതികരണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടികള്‍ പൂര്‍ണമായും അവസാനിപ്പിക്കുക, നിലവിലുള്ള യുറേനിയം ശേഖരം കൈമാറുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളാണ് അമേരിക്ക ചര്‍ച്ചയില്‍ പ്രധാനമായും മുന്നോട്ട് വെച്ചത്. ഇത് അമേരിക്കയുടെ 'അവസാനത്തെയും മികച്ചതുമായ' ഓഫര്‍ ആയിരുന്നുവെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ ഇറാന്‍ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. 40 ദിവസം നീണ്ട യുദ്ധത്തിന് ശേഷം കടുത്ത അവിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക് ഒരു കരാറിലെത്തുക അസാധ്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടത് ആഗോള എണ്ണവിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ബാരലിന് 119 ഡോളര്‍ വരെ എത്തിയിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം 95 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ എണ്ണവില വീണ്ടും വന്‍തോതില്‍ കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
a phone call by Benjamin Netanyahu reportedly influenced the trajectory of ceasefire discussions between Iran and the United States, reshaping diplomatic dynamics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."