ഇനി 850 ലോക്‌സഭാ സീറ്റുകള്‍; ബില്‍ നാളെ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്ലുകള്‍ നാളെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ലോക്‌സഭയുടെ അംഗബലം നിലവിലെ 543ല്‍ നിന്ന് 850 ആക്കി ഉയര്‍ത്തുകയാണ് നിയമനിർമാണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങളില്‍ നിന്നും 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായിരിക്കും. ഇന്നലെയാണ് എം.പിമാര്‍ക്ക് ബില്ലിന്റെ കരട് പകര്‍പ്പുകള്‍ ആദ്യമായി നല്‍കിയത്.
ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി ഓരോ സംസ്ഥാനത്തെയും മണ്ഡലങ്ങളുടെ അതിര്‍ത്തികളും സീറ്റുകളുടെ എണ്ണവും പുനര്‍നിർണയിക്കുന്ന പ്രക്രിയയാണിത്.
ഭരണഘടനയുടെ 82ാം അനുച്ഛേദം അനുസരിച്ച്, ഓരോ സെന്‍സസിനും ശേഷം ഇത് ചെയ്യേണ്ടതുണ്ട്. നിലവിലെ ലോക്‌സഭാ സീറ്റുകളുടെ ഘടന 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്.
നാളെ തുടങ്ങി മൂന്ന് ദിവസത്തേക്ക് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 2023ലെ നിയമത്തില്‍ ഭേദഗതികള്‍ വരുത്താനും സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. 2027ലെ സെന്‍സസ് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെ, ഇപ്പോള്‍ തന്നെ പുനര്‍നിര്‍ണയം നടത്തി വനിതാ സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."