മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; ഇടുക്കിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും കുത്തിപ്പരുക്കേൽപ്പിച്ചു
ഇടുക്കി: ചെറുതോണിയിൽ യുവാവിന് നേരെ പെൺസുഹൃത്തിന്റെ ആക്രമണം. മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ ചോദിച്ചുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസ് ഷാജി (21) നാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന ജിൻസിന്റെ പെൺസുഹൃത്തായ അനു മോഹനൻ (22), സുഹൃത്തുക്കളായ അതുൽകുമാർ സാബു (24), അഭിജിത്ത് ജോഷി (25), യദുകൃഷ്ണൻ വിജയൻ (24) എന്നിവരെ ചെറുതോണി പൊലിസ് പിടികൂടി. എറണാകുളത്ത് നിന്നുമാണ് പ്രതികളെ പൊലിസ് പിടികൂടിയത്.
പ്രതികളും ആക്രമണത്തിനിരയായ യുവാവും എറണാകുളത്ത് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുന്നവരാണ്. ജിൻസും യുവതിയും തമ്മിലുള്ള പ്രണയബന്ധത്തിനിടയിൽ അനു ഇയാൾക്ക് ഒരു ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ ജിൻസ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ ഇവർ തമ്മിൽ പിണങ്ങുകയും ബൈക്ക് തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബൈക്ക് യുവതിക്ക് നൽകാൻ ജിൻസ് തയാറായില്ല. ബൈക്കോ അല്ലെങ്കിൽ അത് വാങ്ങാൻ നൽകിയ 60,000 രൂപയോ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. യുവാവിന്റെ പക്കലിൽ നിന്നും എങ്ങെനെയെങ്കിലും ബൈക്കോ അല്ലെങ്കിൽ പണമോ വാങ്ങണമെന്ന് തീരുമാനിച്ച് അനുവും അറസ്റ്റിലായ സുഹൃത്തുക്കളും ടാക്സി കാറിൽ ചൊവ്വാഴ്ച പുലർച്ചെ ചെറുതോണിയിൽ എത്തി. പ്രശ്നം സംസാരിച്ച് തീർക്കാനായി ജിൻസിനെ ചെറുതോണി പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
എന്നാൽ ജിൻസും യുവതിയും തമ്മിൽ നടന്ന സംസാരത്തിനിടയിൽ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ സംഘത്തിലുണ്ടായിരുന്ന അതുൽ കുമാർ എന്ന യുവാവ് ജിൻസിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇടതുതോളിൽ പരുക്കേറ്റ് ജിൻസ് ഓടി രക്ഷപ്പെട്ടതോടെ പ്രതികൾ കാറിലും ബൈക്കിലുമായി എറണാകുളത്തേക്ക് കടന്നു. പരുക്കേറ്റ ജിൻസിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അറസ്റ്റിലായ പ്രതികളിൽ പലരും നേരത്തെയും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലിസ് അറിയിച്ചു. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."