നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും; സിബിഐ സംഘം ലണ്ടനിൽ, കൈമാറ്റ നടപടികൾ അന്തിമഘട്ടത്തിൽ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ ദ്രൂതഗതിയിൽ. ഇതിന്റെ ഭാഗമായി സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ഉന്നതതല സംഘം ലണ്ടനിലെത്തി. കൈമാറ്റ നടപടികളുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ നിർണ്ണായക നീക്കം.
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ സമർപ്പിച്ച അപ്പീലുകളെല്ലാം ലണ്ടൻ കോടതി കഴിഞ്ഞ മാർച്ചിൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ വിട്ടുനൽകുന്ന കാര്യത്തിൽ ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ ബ്രിട്ടീഷ് സർക്കാരിന് വഴിയൊരുങ്ങിയത്. നിലവിൽ കേവലം സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും, നീരവ് മോദിയെ വിമാനമാർഗ്ഗം ഇന്ത്യയിലെത്തിക്കാനുള്ള പ്രായോഗികമായ ഒരുക്കങ്ങളിലാണ് സിബിഐ സംഘമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ഏകദേശം 6,498 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. 2018-ൽ ഇന്ത്യ വിട്ട നീരവ് മോദിയെ 2019 മാർച്ച് 19-നാണ് ലണ്ടനിൽ വെച്ച് സ്‌കോട്ട്‌ലൻഡ് യാർഡ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, ബാങ്ക് തട്ടിപ്പ് എന്നിവയ്ക്ക് പുറമെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്ന ഗൗരവകരമായ കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്.
സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഇന്ത്യ നടത്തുന്ന നയതന്ത്ര-നിയമ പോരാട്ടങ്ങളുടെ വലിയ വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. നിലവിൽ തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് നീരവ് മോദി കഴിയുന്നത്. ഇന്ത്യയിലെത്തിച്ചാൽ മുംബൈയിലെ ആർതർ റോഡ് ജയിലിലായിരിക്കും അദ്ദേഹത്തെ പാർപ്പിക്കുക. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജയിലിൽ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
Fugitive diamantaire Nirav Modi is set to be extradited to India shortly as legal proceedings in the UK reach their final stage. Following the London High Court's recent rejection of his plea to reopen the case, a high-level team from the CBI and Enforcement Directorate (ED) has arrived in London to coordinate the final handover.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."