മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ഇടത് ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് സി.പി.ഐ, സിപിഎം ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടത് മുന്നണിക്കെതിരെ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് ഇടതുനേതാക്കള്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി നിലമറന്ന് പെരുമാറിയെന്നും, സിപിഎം, ബിജെപിയുടെ ബി ടീം ആണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ അതിര് കടന്നെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും യോഗത്തിനെത്തിയില്ല. പകരം പ്രതിനിധികളെ അയച്ചെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനായി നീലോത്പല്‍ ബസുവും, സിപി ഐ പ്രതിനിധിയായി ആനി രാജയുമാണ് യോഗത്തിലെത്തിയത്.
അതേസമയം മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുണ്ട്. നീക്കം നിയമവിരുദ്ധമെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. പാര്‍ലമെന്റ് ഘടനയില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളം, തമിഴ്നാട് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ട്രാറ്റജി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ ശക്തമായ നിലപാടാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താന്‍ ഡിഎംകെ ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ വരാനിരിക്കുന്ന പുനര്‍നിര്‍ണയ ഭേദഗതി ബില്‍ തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകര്‍ക്കുമെന്നാണ് ഡിഎംകെ വിലയിരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."