ലെബനൻ വെടിനിർത്തൽ കരാർ; ട്രംപിനെതിരെ ഇസ്റാഈലിൽ പ്രതിഷേധം
ജറുസലേം: ലെബനനുമായുള്ള വെടിനിർത്തൽ കരാറിനെതിരെ ഇസ്റാഈലിൽ വൻ ജനരോഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ലെബനനുമായി 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെയാണ് ഇസ്റാഈലിൽ കരാറിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് പടിഞ്ഞാറൻ ജറുസലേമിലെ യുഎസ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തിയത്.
ഹിസ്ബുള്ളയുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവരെ പൂർണ്ണമായി നിരായുധരാക്കാതെയുള്ള വെടിനിർത്തൽ സുരക്ഷിതമല്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നിരന്തരം വിധേയരാകുന്ന വടക്കൻ ഇസ്റാഈൽ നിവാസികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിസ്ബുള്ള ഇപ്പോഴും വലിയ ഭീഷണിയാണെന്നും സൈനിക നടപടി പാതിവഴിയിൽ നിർത്തിയത് വടക്കൻ മേഖലയിലെ ജനങ്ങളെ അപകടത്തിലാക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
കരാറിലെ പ്രധാന വ്യവസ്ഥകൾ
യുഎസും ഇറാനും തമ്മിലുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ട്രംപ് ഈ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾ ഇസ്റാഈലിനെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഇതിനായി ലെബനൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം. വ്യാഴാഴ്ച വൈകുന്നേരമാണ് കരാർ പ്രാബല്യത്തിൽ വന്നത്.
കടുപ്പിച്ച് ഇസ്റാഈൽ പ്രതിരോധ മന്ത്രി
ലെബനൻ സർക്കാർ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. നമ്മുടെ സൈനികരുടെ സുരക്ഷയ്ക്കായി സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് സംശയിക്കുന്ന ലെബനനിലെ ഏത് റോഡും കെട്ടിടവും തകർക്കാൻ മടിക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കരാറിനിടയിലും ഇസ്റാഈൽ ആക്രമണങ്ങൾ തുടരുന്നത് സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗസ്സ മാതൃകയിൽ ലെബനനിലും "യെല്ലോ ലൈൻ" എന്ന പേരിൽ സൈനിക അതിർത്തി സൃഷ്ടിക്കാനുള്ള ഇസ്റാഈൽ നീക്കം കരാറിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്.
Hundreds of Israelis, primarily residents of the northern border, staged a major protest in front of the US Embassy in Jerusalem following a 10-day ceasefire deal brokered by President Donald Trump.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."