ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം; പണവും മൊബൈൽ ഫോണുകളും കവർന്നതായി പരാതി
ബെംഗളൂരു: മലയാളി വിദ്യാർഥികൾക്ക് നേരെ അക്രമി സംഘത്തിന്റെ വിളയാട്ടം. കൊണനകുണ്ടെ പാവമ്മ നഗറിലെ വാടകവീട്ടിൽ താമസിക്കുന്ന മൂന്ന് മലയാളി വിദ്യാർഥികളെയാണ് ആറംഗ സംഘം ആയുധങ്ങളുമായെത്തി ആക്രമിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം.
സ്വകാര്യ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. വീടിന്റെ മുൻവാതിൽ പൂട്ടിയ നിലയിലായിരുന്നെങ്കിലും, പ്രതികൾ പിൻവാതിൽ വഴി അതിക്രമിച്ചു കയറുകയായിരുന്നു. വിദ്യാർഥികളുടെ പക്കൽ നിന്നും മൂന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ പ്രതികൾ തട്ടിയെടുത്തതായും കവർച്ചയ്ക്ക് പിന്നാലെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ചതായും വിദ്യാർഥികൾ പറഞ്ഞു.
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർഥികൾക്ക് സാരമായ പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർ നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. "അക്രമികൾ തമിഴ് സംസാരിക്കുന്നവരായിരുന്നുവെന്നും പിൻവശത്തെ വാതിലിലൂടെയാണ് അകത്തുകടന്നതെന്നും പൊലിസ് സ്ഥിരീകരിച്ചു."
സംഭവത്തിൽ കൊണനകുണ്ടെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം അയച്ച ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ചും, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
A six-member gang attacked and robbed three Malayali hotel management students at their rented residence in Konanakunte, Bengaluru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."