ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ ശംഖുംമുഖം ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര പൊലിസ് ചമഞ്ഞ് ആക്രമണം. ഗവ. ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ്. വിദ്യാർഥികളായ അതിതോഷ് (21), പല്ലവി (21) എന്നിവരാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ബീമാപള്ളി സ്വദേശികളായ റയീസ് (31), ഹസൻ (26) എന്നിവരെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു.
അതിക്രമം പുലർച്ചെ അഞ്ചുമണിക്ക്
തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ശംഖുംമുഖം കൊട്ടാരത്തിന് സമീപത്തെ മണൽപ്പരപ്പിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി എട്ടരയോടെ ബിഹാറിൽ നിന്ന് വിമാനമിറങ്ങിയ പല്ലവിയും സഹപാഠിയായ അതിതോഷും പുലർച്ചെ ബീച്ചിലെത്തി വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് സ്ഥലത്തെത്തിയ പ്രതികൾ സദാചാര പൊലിസ് ചമഞ്ഞ് ഇവരെ വിരട്ടിയത്.
വിദ്യാർഥിനിയുടെ ബാഗ് തട്ടിപ്പറിച്ച പ്രതികൾ അത് തുറന്നുപരിശോധിച്ചു. ഇത് ചോദ്യം ചെയ്തതോടെ പല്ലവിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു.പെൺകുട്ടിയുടെ പാന്റ്‌സ് വലിച്ചൂരാൻ ശ്രമിച്ച പ്രതികൾ, ഇത് തടയാനെത്തിയ അതിതോഷിനെ ക്രൂരമായി മർദിച്ചു.
ഭയന്നോടിയ വിദ്യാർഥികൾ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടുകയായിരുന്നു. പട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ മാരായ ഓമനക്കുട്ടൻ, ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി പ്രതികളെ കൈയോടെ പിടികൂടി.
പ്രതികൾ റിമാൻഡിൽ
സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനും പ്രതികൾക്കെതിരെ വലിയതുറ പൊലിസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി എസ്.എച്ച്.ഒ അശോക് കുമാർ അറിയിച്ചു.
തിരുവനന്തപുരത്ത് വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും നേരെ സദാചാര ഗുണ്ടാ ആക്രമണങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."