എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം
കോഴിക്കോട്: എക്‌സൈസിൽ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ശുപാർശ വീണ്ടും പരിശോധിക്കുന്നു. മുൻ കമ്മിഷണർ മഹിപാൽ യാദവ് എൽ.ഡി.എഫ് സർക്കാരിന് സമർപ്പിച്ച ശുപാർശയാണ് വീണ്ടും പരിശോധിക്കുന്നത്. പൊതുപ്രവർത്തകൻ എം.വി ശിൽപരാജും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീരാജ് ത്യാഗരാജൻ, ഹണി കുമാർ എന്നിവരും മന്ത്രി എം.ലിജുവിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നിവേദനം സമർപ്പിച്ചിരുന്നു.
തുടർന്നാണ് ശുപാർശ വീണ്ടും പരിശോധിക്കുന്നത്. എക്‌സൈസിൽ 648 തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം ഏപ്രിലിലാണ് സർക്കാരിലേക്ക് കമ്മിഷണർ ശുപാർശ ചെയ്തത്. 27 പുതിയ ഡ്രൈവർ തസ്തികയും 17 പുതിയ റേഞ്ച് ഓഫിസ് രൂപീകരിക്കുന്നതിന് 442 തസ്തികകൾ സൃഷ്ടിക്കണമെന്നുമായിരുന്നു ശുപാർശ.
കൂടാതെ ക്രൈംബ്രാഞ്ച് വിപുലീകരിച്ച് പുതിയ 13 തസ്തികകൾ സൃഷ്ടിക്കണമെന്നും ചെക്ക് പോസ്റ്റുകളിലെ അംഗബലം വർധിപ്പിക്കാനായി 94 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കണമെന്നും എക്‌സൈസ് മൊബൈൽ യൂനിറ്റിനായി (കെ.ഇ.എം.യു) 94 തസ്തികകൾ സൃഷ്ടിക്കണമെന്നും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് വഴി പ്രതി വർഷം 30 കോടിയോളം രൂപയാണ് സർക്കാറിന് വേണ്ടി വരികയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശുപാർശയിൽ എക്‌സൈസ് ക്രൈംബ്രാഞ്ചിലുൾപ്പെടെ 134 തസ്തികകൾ മാത്രമാണ് സൃഷ്ടിച്ചത്. തുടർന്നാണ് നിവേദനം സമർപ്പിച്ചത്. 75 ലക്ഷത്തിലധികം സ്‌കൂൾ കുട്ടികളുണ്ടെന്നും അംഗബലം കണക്കിലെടുത്താൽ ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ 1,400 കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥിതിയാണെന്നുമാണ് എം.വി ശിൽപരാജുൾപ്പെടെയുള്ളവർ നൽകിയ നിവേദനത്തിലുള്ളത്.
ലഹരി വ്യാപനത്തെ തടയുന്നതിനായി ജനകീയ പ്രതിരോധ പരിപാടിക്ക് എക്‌സൈസ് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ഇതിനായി പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനം അത്യന്താപേക്ഷിതമാണെന്നുമായിരുന്നു കമ്മിഷണറുടെ റിപ്പോർട്ട്. 282 ഡ്രൈവർ തസ്തികകൾ പുതുതായി സൃഷ്ടിക്കണമെന്ന് 2021ലും 22 ലും 23 ലും കമ്മിഷണർമാർ സർക്കാരിന് ശുപാർശ ചെയ്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."