മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം
കൊച്ചി:പ്രമുഖരുടെ മരണവേളകളിൽ മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ച് ''ഓൺലൈൻ മാധ്യമപ്പട'' തിക്കും തിരക്കും ഉണ്ടാക്കുന്നതിനെതിരേ പ്രതിഷേധം. മരിച്ചവരുടെ ബന്ധുക്കളുടെ സ്വകാര്യത പോലും മാനിക്കാതെയാണ് കടന്നുകയറ്റം. നടൻ സലിംകുമാറിന്റെ സംസ്കാരചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശന് തന്നെ ഇവരെ നിയന്ത്രിക്കാൻ രംഗത്തിറങ്ങേണ്ടി വന്നു.
'' അന്ത്യകർമങ്ങൾ ചെയ്യാൻ വീട്ടുകാരെ അനുവദിക്കൂ'' എന്ന് മുഖ്യമന്ത്രിക്ക് പലവട്ടം അഭ്യർഥിക്കേണ്ടിവന്നു. രമേശ് പിഷാരടി ഉൾപ്പെടെയുള്ളവർ അഭ്യർഥനയുമായി രംഗത്തിറങ്ങിയിട്ടും വഴങ്ങാതിരുന്നവരോട് ഒടുവിൽ സലിം കുമാറിന്റെ മകന് പൊട്ടിത്തെറിക്കേണ്ടി വന്നു. പിതാവിന്റെ സംസ്കാരവേളയിലുള്ള മകന്റെ രോഷം പോലും പല ഓൺലൈൻ മാധ്യമങ്ങളും റീലുകൾ ആക്കി പുറത്തിറക്കി.
നേരത്തെ ശ്രീനിവാസൻ, കലാഭവൻ നവാസ്, മാമുക്കോയ തുടങ്ങിയവരുടെ മരണവേളകളിലും ഇത്തരം കടന്നുകയറ്റം ഉണ്ടായിരുന്നു. അന്ത്യോപചാരം അർപ്പിക്കാൻ മറ്റുതാരങ്ങൾ എത്തും എന്നതിനാൽ കൈയിൽ മൊബൈൽ ഫോണുമായി ചിലർ തടിച്ചുകൂടുകയാണ്. എല്ലാം ചെറു റീലുകളാക്കി പണം ഉണ്ടാക്കുകയാണ് ലക്ഷ്യം. നടിമാരുടെയും മറ്റും സ്വകാര്യതയെ പോലും ലംഘിക്കുന്ന വിധത്തിലാണ് കടന്നുകയറ്റം. മാധ്യമപ്രവർത്തകർ കൃത്യമായ അകലം പാലിച്ച് പ്രതികരണങ്ങൾ തേടുമ്പോൾ ഔചിത്യവും ഇല്ലാതെ ഇടിച്ചുകയറുന്ന രീതിയാണ് ചിലരിൽ നിന്ന് ഉണ്ടാവുന്നത്. ഇത് വ്യാപകമായതോടെ ഓൺലൈൻ മാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം വേണമെന്നും ഇതിന് സർക്കാർ മുൻകൈയെടുക്കണമെന്നുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ചർച്ചയായതോടെ മുന്നറിയിപ്പുമായി പൊലിസും രംഗത്തിറങ്ങി.മനുഷ്യന്റെ ദുഃഖവും, മരണവും പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്കു കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നതിന് എതിരേയാണ് കേരള പൊലിസ് സാമൂഹിക മാധ്യമ പേജിലൂടെ മുന്നറിയിപ്പ് നൽകിയത്.
പൊലിസ് മുന്നറിയിപ്പ്
അനുവാദമില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ക്യാമറയുമായി കടന്നുചെല്ലുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകും.
മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും കേരള പൊലിസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നടന്‍ സലീം കുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തിക്കിതിരക്കിയത് ചര്‍ച്ചയായ സാഹചര്യത്തിലാണ് പൊലിസിന്റെ മുന്നറിയിപ്പ്. ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളും ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു.
അനാവശ്യ ഇടപെടലുകളും, സ്വ കാര്യതയിലേക്കുള്ള കടന്നുകയറ്റവും അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാമാണ് എന്നത് ഓര്‍മവേണം. പിതാവിൻ്റെ മരണാനന്തര ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിക്കുംതിരക്കും കൂട്ടുന്നതിനിടെ നടന്‍ കൂടിയായ ചന്തു രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്യാമറകളുടെ തിക്കുംതിരക്കിനുമെതിരേ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."