കോഴിക്കോട് സ്‌ട്രോങ് റൂം തുറന്ന സംഭവം: റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
കോഴിക്കോട്: വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികളും വോട്ടിങ് യന്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നിലനിൽക്കെ, കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്കൂളിലെ മുറി തുറന്ന സംഭവത്തിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിങ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ ചൂണ്ടിക്കാട്ടുന്നത്.
വിവാദത്തിന് പിന്നിൽ
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ മുറി തുറന്ന് അകത്തുകയറിയത്. എൻകോർ സോഫ്റ്റ്‌വേറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സ്ഥാനാർഥികളെയോ ഏജന്റുമാരെയോ കൃത്യമായി അറിയിക്കാതെയും അവരുടെ സാന്നിധ്യമില്ലാതെയും മുറി തുറന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
യു.ഡി.എഫ് പ്രതിഷേധം
സംഭവമറിഞ്ഞ് എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പേരാമ്പ്ര മണ്ഡലത്തിന്റെ മുറിയാണ് തുറന്നതെന്ന് അധികൃതർ പറയുമ്പോഴും സി.സി.ടി.വി ദൃശ്യങ്ങളിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ ഭാഗമാണ് കാണുന്നത്.
തുറന്നത് 'മെറ്റീരിയൽ റൂം' ആണെന്ന് പറയുന്നുണ്ടെങ്കിലും വാതിലിൽ 'സ്‌ട്രോങ് റൂം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരും പൊലിസും പത്ത് മിനിറ്റിലധികം മുറിക്കുള്ളിൽ ചെലവഴിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥികൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഇടപെടൽ
കോഴിക്കോട്ടെയും പാലക്കാട് നെന്മാറയിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ യു. ഖേൽക്കർ ഉത്തരവിട്ടു.
വോട്ടെണ്ണൽ ദിവസം വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കാൻ പാടില്ല. രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറികൾ പോലും തുറക്കരുത് എന്നും ഖേൽക്കർ വ്യക്തമാക്കി. കണക്കുകൾ അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ അത് വോട്ടെണ്ണലിന് ശേഷം മതിയെന്നും നിർദ്ദേശമുണ്ട്.
നെന്മാറയിൽ മെറ്റീരിയൽ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇ.വി.എം സൂക്ഷിച്ച മുറികളല്ല തുറക്കുന്നതെന്ന് കളക്ടർമാർ വിശദീകരിക്കുന്നുണ്ടെങ്കിലും, സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം നിർബന്ധമാണെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.
The Kozhikode District Collector has reported a serious lapse by the Returning Officer after an unauthorized entry into a room containing election materials at the JDT Islam School.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."