"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത
തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് കടുക്കുന്നതോടെ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിൽ. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായത്. "ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ഒരു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചു രംഗത്തെത്തി. ഇതോടെ പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം വട്ടം സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
'ബോംബുകൾ പൊട്ടിത്തെറിക്കും'; ഭീഷണിയുമായി ട്രംപ്
ബുധനാഴ്ചയ്ക്കുള്ളിൽ പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാൻ ഇതുവരെ കാണാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. "കരാർ പരാജയപ്പെട്ടാൽ ധാരാളം ബോംബുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങും" എന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് ആവർത്തിച്ചു.
പുതിയ അടവുകളുമായി ഇറാൻ; 'തിരിച്ചടിക്ക് സജ്ജം'
എന്നാൽ അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. "കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുദ്ധക്കളത്തിൽ പ്രയോഗിക്കാൻ പുതിയ കാർഡുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്" എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ചർച്ചകൾക്ക് തയ്യാറാണെങ്കിലും അമേരിക്ക ഏകപക്ഷീയമായി നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
പാകിസ്താനിലെ ചർച്ചകൾ വഴിമുട്ടുന്നു
സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്ന ജെ.ഡി. വാൻസ് ബുധനാഴ്ച ഇസ്‌ലാമാബാദിൽ എത്തും. സ്റ്റീവൻ വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും അമേരിക്കൻ സംഘത്തിലുണ്ടാകും. ചർച്ചകൾക്ക് മുന്നോടിയായി നിരവധി യുഎസ് സൈനിക വിമാനങ്ങൾ പാകിസ്താനിൽ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, ഇറാനിയൻ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ല.
പ്രധാന തർക്കവിഷയങ്ങൾ
ഹോർമുസ് കടലിടുക്കിലെ സുരക്ഷയെച്ചൊല്ലിയുള്ള തർക്കം.
ഇറാന് മേലുള്ള യുഎസ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കം ചെയ്യൽ.
ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ കപ്പൽ യുഎസ് പിടിച്ചെടുത്തത് ബന്ധം വഷളാക്കി.
തെറ്റായ കണക്കുകൂട്ടലുകൾ?
അമേരിക്കൻ പ്രസിഡന്റിന്റെ നീക്കങ്ങൾ എല്ലാം വലിയ തെറ്റായ കണക്കുകൂട്ടലുകളാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ബന്ധം മെച്ചപ്പെടുത്താൻ അവസരമുണ്ടായിരു, എന്നാൽ തന്റെ രാഷ്ട്രീയ വിജയമായി ഇതിനെ ചിത്രീകരിക്കാൻ ട്രംപ് ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും ദോഹ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ മുഹമ്മദ് എൽമാസ്രി നിരീക്ഷിച്ചു.
സംഘർഷം മുറുകിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബുധനാഴ്ചത്തെ സമയപരിധി അവസാനിക്കുമ്പോൾ പശ്ചിമേഷ്യ വീണ്ടും ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
As Pakistan prepares to host crucial mediation talks, tensions between the U.S. and Iran have reached a critical flashpoint. Following President Trump’s warning that "bombs will start exploding" if a deal isn't reached by Wednesday, Iran has signaled a potential boycott of the Islamabad summit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."