ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ
തിരുവനന്തപുരം: ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകിയതിലും സർവേ നടത്തി സ്ഥാനാർഥികളെ തീരുമാനിച്ചതിലും കടുത്ത വിയോജിപ്പ് അറിയിച്ച് ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ പ്രാദേശിക നേതാക്കൾ. ബി.ജെ.പി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ രൂക്ഷവിമർശനമാണ് താഴേത്തട്ടിൽ ഉയരുന്നത്.
ഘടകകക്ഷികളായ ബി.ഡി.ജെ.എസിനും ട്വന്റി 20ക്കും സീറ്റ് നൽകുന്നതിൽ തീരുമാനമെടുത്തത് കേന്ദ്രമാണെന്നാണ് സംസ്ഥാന നേതാക്കൾ നൽകിയ വിശദീകരണം. സർവേകളിലൂടെയാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. ഇങ്ങനെ സ്ഥാനാർഥികളെ കണ്ടെത്തുന്നത് കേരളത്തിന് യോജിച്ച രീതിയല്ലെന്നും ഓരോ തെരഞ്ഞെടുപ്പിലും കേരളത്തെ കേന്ദ്രം പരീക്ഷണശാലയായി കണക്കാക്കുകയാണെന്നും ചില നേതാക്കൾ വിമർശിച്ചു.
ക്രിസ്ത്യൻ ഔട്ട്‌റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തെരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും പ്രാദേശിക നേതാക്കൾ തുറന്നടിച്ചു. ട്വന്റി 20ക്ക് 19 സീറ്റ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ്. സംഘ്പരിവാറിന് ശക്തിയുള്ള മണ്ഡലങ്ങൾ പോലും ഇതുപോലൊരു പാർട്ടിക്ക് നൽകിയതിനെ പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തി.
പല മണ്ഡലങ്ങളിലും സ്ഥാനാർഥിയെ അന്വേഷിച്ച് ട്വന്റി 20 നേതാക്കൾ നടക്കുകയായിരുന്നു. നേരത്തെ ബി.ജെ.പി ഒഴിവാക്കിയ നേതാക്കൾ പോലും ട്വിന്റി 20 സ്ഥാനാർഥികളായി വന്നതായും സ്ഥാനാർഥികളിൽ പലർക്കും രാഷ്ട്രീയ പ്രവർത്തനമോ തെരഞ്ഞെടുപ്പ് പ്രവർത്തനമോ അറിയില്ലായിരുന്നുവെന്നും വിമർശനങ്ങളുയർന്നു.
വോട്ടർപട്ടികയിൽ പേരുണ്ടോ എന്നുപോലും പ്രാഥമിക പരിശോധന നടത്തിയില്ല. ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലെത്തിയതെന്നും പ്രാദേശിക നേതാക്കൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖാപനത്തിന് ശേഷം പാർട്ടിയിലെ കലാപം ശക്തമാകാനാണ് സാധ്യത.
Local BJP leaders in Kerala have raised a strong protest against the party's central and state leadership following the assembly election evaluation meetings. The primary grievance is that seats were "gifted" excessively to allies like BDJS and Twenty20, even in constituencies where the Sangh Parivar holds significant influence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."