തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി
കോഴിക്കോട്: വിമത നീക്കം നടത്തിയ നേതാക്കൾക്കെതിരേ നടപടിയെടുത്ത് ബി.ജെ.പി. വടകരയിൽ വിമത സ്ഥാനാർഥിയായി പത്രിക നൽകിയ പി. ശ്യാംരാജ്, നാദാപുരത്ത് വിമത സ്ഥാനാർഥിയായി മത്സരിച്ച എൻ.പി പത്മകുമാർ എന്നിവർ ഉൾപ്പെടെ ഒമ്പത് പേരെയാണ് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
വടകരയിലും നാദാപുരത്തും സ്ഥാനാർഥി നിർണയത്തിനെതിരേ നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കടുത്ത നടപടിയിലേക്ക് ബി.ജെ.പി നേതൃത്വം കടന്നത്. നടപടിക്കെതിരേ പ്രതിഷേധം ശക്തമായതോടെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ മറനീക്കി പുറത്തുവരുന്നതിന്റെ ആശങ്കയിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണയാണ് നടപടി പ്രഖ്യാപിച്ചത്.
വടകര മണ്ഡലത്തിലെ പി. ശ്യാംരാജ്, വി.ടി വിനീഷ്, എ.വി ഗണേശൻ, നാദാപുരം മണ്ഡലത്തിലെ പത്മകുമാർ, രവി വെള്ളൂർ, പി.പി രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു എന്നിവരെയാണ് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് പുറത്താക്കിയത്.
ഇരു മണ്ഡലങ്ങളിലും വോട്ട് വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ മത്സരത്തിനിറങ്ങിയ ബി.ജെ.പിക്ക് വിമത പ്രവർത്തനങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബി.ജെ.പിയുടെ വോട്ട് ചോർച്ചയ്ക്ക് ഇത് വഴിവയ്ക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതേസമയം, സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ കാരണമാണ് വിമത നീക്കം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ടവർക്ക് പിന്തുണയുമായി പാർട്ടി പ്രവർത്തകർ രംഗത്തെത്തുന്നുണ്ട്.
നാദാപുരത്ത് സി.പി വിപിൻ ചന്ദ്രനെ മത്സരിപ്പിക്കരുതെന്ന് മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. നേരത്തെ മണ്ഡലം പ്രസിഡന്റായിരുന്ന വിപിൻ ചന്ദ്രൻ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ജില്ലാ ട്രഷററായി നിയോഗിക്കുകയും പിന്നാലെ സ്ഥാനാർഥിയായി മണ്ഡലത്തിൽ കെട്ടിയിറക്കുകയുമായിരുന്നു. ഇതിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം മുൻ ജനറൽ സെക്രട്ടറി എൻ.പി പത്മകുമാർ നാദാപുരത്ത് വിമതനായി പത്രിക സമർപ്പിച്ചത്.
വടകരയിലും സമാനമായ സ്ഥിതിയായിരുന്നു പാർട്ടി നേരിട്ടത്. അഡ്വ. കെ ദിലീപിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി. ശ്യംരാജ് വിമതനായി പത്രിക സമർപ്പിച്ചത്. ശ്യാംരാജിന്റെ പത്രിക തള്ളിപ്പോയെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്കെതിരേ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നീക്കം നടന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ.
The BJP district leadership in Kozhikode has expelled nine leaders from its primary membership following allegations of "serious anti-party activities" during the election. The move, announced by BJP North District President C.R. Praphul Krishnan, comes after local leaders and workers openly protested against the party's official candidate selection in the Vadakara and Nadapuram constituencies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."