'ഞാൻ തോറ്റു പപ്പാ.. നിങ്ങൾ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആർക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളിൽ മനംനൊന്ത് യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തു
ലഖ്‌നൗ: സ്വന്തം പിതാവിനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പുകൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പങ്കുവെച്ച ശേഷം യുവ അഭിഭാഷകൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ 23 കാരൻ പ്രിയാൻഷു ശ്രീവാസ്തവയാണ് കഴിഞ്ഞ ദിവസം കാൺപൂർ കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്. പിതാവിൽ നിന്ന് വർഷങ്ങളായി നേരിട്ട മാനസിക പീഡനമാണ് തന്റെ മരണത്തിന് കാരണമെന്ന് യുവാവ് കത്തിൽ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ മക്കളോട് കർക്കശക്കാരായിരിക്കണം എന്ന് തനിക്ക് അറിയാമെന്നും എന്നാൽ അത് അവരുടെ ശ്വാസം മുട്ടിക്കുന്ന രീതിയിലാവരുതെന്നും പ്രിയാൻഷു തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് പ്രിയാൻഷു വാട്ട്‌സ്ആപ്പ് സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. "ഞാൻ തോറ്റു പപ്പാ, നിങ്ങൾ ജയിച്ചു" എന്നതായിരുന്നു യുവാവിന്റെ അവസാന സന്ദേശം.
കുട്ടിക്കാലം മുതൽ തന്നെ പിതാവിൽ നിന്ന് കടുത്ത മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയാൻഷു വെളിപ്പെടുത്തുന്നു. ആറാം വയസ്സിലുണ്ടായ ഒരു സംഭവം യുവാവ് കത്തിൽ പ്രത്യേകം ഓർത്തെടുക്കുന്നുണ്ട്. വീട്ടിലെ ഫ്രിഡ്ജിൽ നിന്നും ആരോടും ചോദിക്കാതെ മാമ്പഴ ജ്യൂസ് എടുത്തതിന് വസ്ത്രങ്ങൾ അഴിപ്പിച്ച് തന്നെ വീടിന് പുറത്താക്കിയ പിതാവിന്റെ ക്രൂരത പ്രിയാൻഷു പങ്കുവെച്ചു.
പിതാവിന്റെ പെരുമാറ്റം തന്റെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന മാനസികാഘാതത്തിനും അപകർഷതാബോധത്തിനും കാരണമായെന്ന് അദ്ദേഹം ആരോപിക്കുന്നു. വളരെ നിസാരമായ കാര്യങ്ങളിൽ പോലും തന്നെ ചോദ്യം ചെയ്തിരുന്നതായും ഇത് മാനസിക പീഡനത്തിന് തുല്യമായിരുന്നുവെന്നും യുവാവ് വ്യക്തമാക്കുന്നു. ജീവിതവുമായി മുന്നോട്ട് പോകാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും അതിന് അർത്ഥമില്ലെന്ന് തോന്നിയതായും കത്തിലുണ്ട്.
പഠനകാര്യത്തിലും പിതാവ് തന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിച്ചുവെന്ന് പ്രിയാൻഷു പറയുന്നു. കായിക പഠനത്തോടായിരുന്നു യുവാവിന് താൽപ്പര്യമെങ്കിലും കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ പിതാവ് നിർബന്ധിക്കുകയായിരുന്നു. ഇത് പഠനത്തെ സാരമായി ബാധിക്കുകയും ഫലം മോശമാകാൻ കാരണമാവുകയും ചെയ്തതായി യുവാവ് കുറ്റപ്പെടുത്തുന്നു.
ദൈനംദിന ജീവിതത്തിലെ ഓരോ നീക്കങ്ങളും പിതാവ് നിയന്ത്രിച്ചിരുന്നു. എവിടെ പോകുന്നു, എപ്പോൾ തിരിച്ചു വരും, ആരോടാണ് ഫോണിൽ സംസാരിക്കുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിരുന്നതായി യുവാവ് പറയുന്നു. ഇത്തരം കർശനമായ നിയന്ത്രണങ്ങൾ തന്റെ ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
മറ്റ് ആളുകളുടെ മുന്നിൽ വെച്ച് തന്നെ വാക്കാൽ അധിക്ഷേപിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുമായിരുന്നുവെന്നും പ്രിയാൻഷു വെളിപ്പെടുത്തി. പിതാവിനോടുള്ള മനംമടുപ്പും തർക്കങ്ങളുമാണ് ഒടുവിൽ കാൺപൂർ കോടതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുന്നതിലേക്ക് യുവാവിനെ നയിച്ചത്. കോടതിയിൽ വെച്ച് ചാടിയ പ്രിയാൻഷുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റെല്ലാ മാതാപിതാക്കൾക്കുമായി ഒരു വലിയ അപേക്ഷയും പ്രിയാൻഷു തന്റെ കുറിപ്പിൽ അവശേഷിപ്പിച്ചിട്ടുണ്ട്. മക്കൾക്ക് താങ്ങാൻ കഴിയുന്നത്ര സമ്മർദ്ദം മാത്രം അവർക്ക് നൽകണമെന്നും അവരുടെ മാനസികാവസ്ഥ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു തലമുറയുടെ തന്നെ മാനസികാരോഗ്യത്തെ തകർക്കുന്നതാകരുത് രക്ഷിതാക്കളുടെ ഇടപെടലെന്ന് യുവാവ് ഓർമ്മിപ്പിക്കുന്നു.
തന്റെ മരണാനന്തര ചടങ്ങുകളിൽ പിതാവിനെ അടുപ്പിക്കരുതെന്ന കടുത്ത തീരുമാനവും പ്രിയാൻഷു അറിയിച്ചിട്ടുണ്ട്. "പിതാവിനെ എന്റെ മൃതദേഹത്തിൽ തൊടാൻ അനുവദിക്കരുത്" എന്ന് കത്തിൽ പ്രത്യേകം എഴുതി വെച്ചിട്ടുണ്ട്. മകന്റെ മരണശേഷം കുടുംബം കൂടുതൽ തകരരുതെന്ന ആഗ്രഹത്താൽ പിതാവിനെതിരെ നിയമനടപടി എടുക്കരുതെന്നും യുവാവ് ആവശ്യപ്പെടുന്നു.
"ഇങ്ങനെയൊരു അച്ഛനെ ആർക്കും കിട്ടാതിരിക്കട്ടെ" എന്ന വാക്കുകൾ പ്രിയാൻഷുവിന്റെ കത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന ഭാഗമായിരുന്നു. തന്റെ ആത്മഹത്യ പിതാവിനുള്ള വിജയമായിട്ടാണ് യുവാവ് കണ്ടത്. "ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ" എന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. 'ദിശ' ഹെൽപ് ലൈൻ നമ്പറുകൾ: 1056, 0471-2552056)
In a heartbreaking incident in Lucknow, Priyanshu Srivastava, a 23-year-old lawyer, ended his life by jumping from the fifth floor of the Kanpur court building. Before taking the extreme step, he posted a tragic WhatsApp status and left a suicide note stating, "I lost, Papa... you won. May no one ever get a father like this."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."