കെ.എസ്.യുക്കാർക്കെതിരെയുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണാ ജോർജ്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായത് സാധാരണ ഗതിയിലുള്ള ഉന്തും തള്ളും മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ഇതോടെ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം (IPC 307) നിലനിൽക്കില്ലെന്ന് ഉറപ്പായി. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്.
സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും, തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി മൊഴി നൽകാതിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്. പ്രതിഷേധക്കാർ തന്നെ ആക്രമിക്കാനോ വധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഉന്തും തള്ളുമാണ് ഉണ്ടായതെന്നുമാണ് മന്ത്രിയുടെ മൊഴിയുടെ സാരം.
ഗൺമാന്റെ പരാതിയിൽ പറഞ്ഞിരുന്ന 'ആയുധം ഉപയോഗിച്ചുള്ള ആക്രമണം' മന്ത്രി ഇതുവരെ സ്ഥിരീകരിച്ചില്ല. രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെ മൊഴി ആശ്വാസമാകും. വധശ്രമ വകുപ്പ് ഒഴിവാക്കി റെയിൽവേ പൊലിസ് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും.
സംഭവത്തിന് പിന്നാലെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴുത്തിന് പരിക്കുണ്ടെന്ന തരത്തിൽ മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തുവരികയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മന്ത്രിയെ സന്ദർശിച്ചിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിൽ വധശ്രമം ശരിവെക്കുന്ന പരുക്കുകൾ രേഖപ്പെടുത്തിയിരുന്നില്ല.
സ്ഥലത്തുണ്ടായിരുന്ന പൊലിസുകാരുടെ മൊഴികളിലും വധശ്രമത്തിനുള്ള സൂചനകളില്ലായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടെത്താനായില്ല.
രാഷ്ട്രീയ പ്രേരിതമായാണ് വധശ്രമക്കേസ് ചുമത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് മന്ത്രിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. കേസിൽ നിസ്സാര വകുപ്പുകൾ മാത്രം നിലനിർത്തിക്കൊണ്ടുള്ള കുറ്റപത്രമാകും പൊലിസ് ഇനി സമർപ്പിക്കുക.
The attempted murder case against KSU activists has weakened following Health Minister Veena George's recent statement. The Minister clarified to the police that there was only "pushing and shoving" during the black flag protest at Kannur Railway Station, contradicting earlier claims of a planned attack. ksu veena george attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."