അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ
കണ്ണൂർ: കേളകം, കൊളക്കാടിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ പ്രതി ക്രിസ്റ്റി നടത്തിയ വെളിപ്പെടുത്തലുകൾ പുറത്ത്. "എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണ്, ഇനി അവർ എന്നെ ഉപദേശിക്കേണ്ട കാര്യമില്ല" എന്നായിരുന്നു കൊലപാതകത്തിന് ശേഷം പൊലിസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പ്രതി അയൽവാസിയോട് പറഞ്ഞത്. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റിയെ (25) പൊലിസ് അറസ്റ്റ് ചെയ്തു.
ഗീതമ്മയുടെ വീടിന് സമീപം താമസിക്കുന്ന കെ.വി. നിപുൻ ആണ് കൊലപാതകത്തിന് ശേഷമുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് നിപുൻ ഗീതമ്മയുടെ വീട്ടിലെത്തുന്നത്. നിപുൻ എത്തുമ്പോൾ ഗീതമ്മയുടെ സഹോദരന്മാരും ക്രിസ്റ്റിയും തമ്മിൽ കയ്യാങ്കളി നടക്കുകയായിരുന്നു. പിടിച്ചുമാറ്റുന്നതിനിടയിലാണ് ‘പെങ്ങളെ ഇവൻ കൊന്നു’ എന്ന് സഹോദരൻ നിലവിളിച്ചത്.
വീടിനുള്ളിൽ പരിശോധിച്ചപ്പോൾ ഗീതമ്മയെ കിടക്കയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആംബുലൻസ് വിളിക്കുകയും പൊലിസിൽ വിവരം അറിയിക്കുകയും ചെയ്തു. അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും വകവരുത്തണമെന്ന് ആക്രോശിച്ചാണ് ക്രിസ്റ്റി വീടിന് പുറത്തേക്ക് പോയതെന്ന് നിപുൻ പറയുന്നു.
വീടിന് പുറത്തിറങ്ങിയ ക്രിസ്റ്റിയെ അടുത്തുള്ള കടയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നിപുൻ സംസാരിച്ച് സമാധാനിപ്പിക്കുകയായിരുന്നു. താൻ സ്റ്റേഷനിൽ പോയി കീഴടങ്ങാമെന്നും തന്നെ അവിടെ എത്തിക്കാമോ എന്നും ക്രിസ്റ്റി ആവശ്യപ്പെട്ടു. തുടർന്ന് നിപുൻ തന്നെ ക്രിസ്റ്റിയെ സ്കൂട്ടറിൽ കയറ്റി പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ ക്രിസ്റ്റി തികഞ്ഞ സ്വബോധത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചതെന്നും നിപുൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. പിന്നീട് കൊച്ചിയിലായിരുന്ന ഇയാൾ ഒരു മാസമായി വീട്ടിലുണ്ടായിരുന്നു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്ന ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു. സംഭവസമയത്ത് ഭർത്താവ് തങ്കച്ചൻ സ്ഥലത്തില്ലായിരുന്നു. പ്രതി ക്രിസ്റ്റി സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കേളകം പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
In a horrifying incident in Kolakkad, Kannur, a 25-year-old man named Christy was arrested for slitting his mother Geethamma’s throat. Following the murder, the suspect allegedly expressed intent to kill his father as well but was calmed down by a neighbor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."