കോഴിക്കോട്ട് പൊലിസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; മകളുടെ മാല കവർന്നു, വസ്ത്രം വലിച്ചുകീറി
കോഴിക്കോട്: പൊലിസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മകളെ സംഘം കടന്നുപിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
ഇന്നലെ രാത്രി 10 മണിയോടെ ചെറുകുളത്ത് വെച്ചായിരുന്നു സംഭവം. അനിൽകുമാറും കുടുംബവും കാറിൽ വേങ്ങേരിയിലേക്ക് പോവുകയായിരുന്നു. ചെറുകുളത്ത് എത്തിയപ്പോൾ എതിരെ വന്ന വാഹനങ്ങൾ കാരണം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബ്ലോക്ക് ഒഴിവാക്കുന്നതിനായി പിന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അനിൽകുമാർ ആവശ്യപ്പെട്ടതാണ് മദ്യപസംഘത്തെ ചൊടിപ്പിച്ചത്.
വാഹനത്തിൽ നിന്നിറങ്ങിയ ആറംഗ സംഘം അനിൽകുമാറിനെ വളയുകയും അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പിതാവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകളെ സംഘം ക്രൂരമായി കൈയേറ്റം ചെയ്തു. മകളുടെ വസ്ത്രം വലിച്ചുകീറുകയും കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു.
സംഭവത്തിൽ കൊള്ളിയേരിതാഴം സ്വദേശി പ്രജിത്, ബദിരൂർ സ്വദേശി സലീഷ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ എലത്തൂർ പൊലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, മോഷണം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എലത്തൂർ എസ്.ഐ വിജയന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഒളിവിലുള്ള എല്ലാ പ്രതികളെയും ഉടൻ പിടികൂടും എന്ന് എലത്തൂർ പൊലിസ് വ്യക്തമാക്കി. പ്രതികൾക്കായി പൊലിസ് തെരച്ചിൽ ശക്തമാക്കി.
A police officer from the Medical College Station and his family were brutally attacked by a six-member gang of drunkards at Cherukulam, Kozhikode. The incident occurred late at night when a dispute broke out over a traffic block.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."