ട്രംപിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശ്രമം; വൈറ്റ് ഹൗസ് വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
വാഷിങ്ടൺ: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക അത്താഴ വിരുന്നിനിടെ നടന്ന വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് അക്രമി ഹോട്ടലിലേക്ക് അതിക്രമിച്ചുകയറിയതെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി.
വിരുന്ന് നടന്ന ഹിൽട്ടൺ ഹോട്ടലിലേക്ക് തോക്കുകളും കത്തികളുമായി അതിക്രമിച്ചുകയറാൻ ശ്രമിച്ച 31-കാരൻ കോൾ തോമസ് അലനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. തെക്കൻ കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണ് ഇയാൾ. ഷോട്ട്ഗൺ, ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുമായാണ് ഇയാൾ ഹോട്ടലിലെത്തിയത്.
സുരക്ഷാ പരിശോധനയ്ക്കിടെ ഒരു സീക്രട്ട് സർവീസ് ഏജന്റിന് നേരെ പ്രതി ഷോട്ട്ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഏജന്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഏജന്റിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. വെടിവെപ്പുണ്ടായ ഉടൻ തന്നെ ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തുനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അന്വേഷണം പുരോഗമിക്കുന്നു
പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും എഴുത്തുകളും പരിശോധിച്ചതിൽ നിന്നാണ് വിരുന്നിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരെക്കൂടി ഇയാൾ ലക്ഷ്യമിട്ടിരുന്നു എന്ന വിവരം ലഭിച്ചത്. എന്നാൽ ഇയാൾ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫെഡറൽ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ആക്ടിങ് അറ്റോർണി ജനറൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."